കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന മൂന്നാം മുന്നണിക്ക് കേരള സാംബവര്‍ സൊസൈറ്റി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാറിമാറി വരുന്ന ഇടതുവലത് മുന്നണികള്‍ പാവപ്പെട്ടവരെ അവഗണിക്കുകയാണ്. മുന്നണികള്‍ അധികാരത്തിലേറുന്നതിനും അത് നിലനിര്‍ത്തുന്നതിനുംവേണ്ടി വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീടത് മറക്കുകയും ചെയ്യുന്നു. ക്രമവിരുദ്ധവും പക്ഷപാതപരവുമായ നടപടികളിലൂടെ സംഘടിത ന്യൂനപക്ഷങ്ങള്‍ക്ക് ഒരു മറയുമില്ലാതെ സംരക്ഷണം നല്കുന്നു.
അധികാരത്തിലേറാന്‍ വോട്ടുകള്‍ നല്കുന്ന ഭൂരിപക്ഷമായ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെടുന്നവരുടേയും കൂട്ടായ്മയിലുള്ള ഒരു രാഷ്ട്രീയ ബദല്‍ ഉണ്ടാക്കുവാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചത്. ഇതിനെ കേരള സാംബവര്‍ സൊസൈറ്റി പൂര്‍ണ്ണമായി സ്വാഗതം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബദല്‍ രാഷ്ട്രീയത്തിന് എസ്എന്‍ഡിപി യോഗവും അതിന്റെ നേതൃത്വവും മുന്നിട്ടിറങ്ങിയപ്പോള്‍
ഇതുവരെ ഉണ്ടാവാതിരുന്ന ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ പൊളിയുമ്പോള്‍ പുതിയ ആരോപണങ്ങളുമായി അതിന്റെ നേതാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന നടപടികള്‍ അപലപനീയമാണ്. അതിനാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ എല്ലാ ശ്രമങ്ങള്‍ക്കും കേരള സാംബവര്‍ സൊസൈറ്റിയുടെ പിന്തുണയുണ്ടാവുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ്, രക്ഷാധികാരി വെണ്ണിക്കുളം മാധവന്, ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, സംസ്ഥാന സെക്രട്ടറി കെ.കെ. കുമാരന്, രാഘവന് കേദാരം, ബാബു സി.ജെ. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: