തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി സംബന്ധിച്ച പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗം വിളിച്ചുകൂട്ടിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. കുറഞ്ഞ കൂലി ഇപ്പോഴുള്ളതില്‍ നിന്ന് 33 രൂപ വര്‍ധിപ്പിക്കാമെന്ന തോട്ടം ഉടമകളുടെ നിര്‍ദ്ദേശം തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം തള്ളി. എന്നാല്‍ കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളികളും യൂണിയനുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. എന്നാല്‍ തോട്ടം ഉടമകള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ ഇന്നലെ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. കുറഞ്ഞ ദിവസക്കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളിസംഘടനകള്‍ സമരം നടത്തുന്നത്.
തോട്ടമുടമകള്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളി സംഘടനകളും പെമ്പിളൈ ഒരുമ നേതാക്കളും ആരോപിച്ചു. കമ്പനികള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇനി കൂലി കൂട്ടി നല്കാന് സാധിക്കില്ലെന്നും തോട്ടം ഉടമകള്‍ പറഞ്ഞു. ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ വീണ്ടും കമ്മറ്റി യോഗം ചേരും. മന്ത്രിസഭായോഗം കൂടി ചര്‍ച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇന്നത്തെ ചര്‍ച്ചയില്‍ ഒത്തുതീര്പ്പാകുമെന്നു പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകളും തോട്ടമുടമകളും പറഞ്ഞു. ചര്‍ച്ച ഇന്നും തുടരുന്ന സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസമിരിക്കാനുള്ള ട്രേഡ് യൂണിയന് നേതാക്കളുടെ തീരുമാനം മാറ്റിവച്ചു.
പിഎല്‍സി യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ തൊഴിലാളി യൂണിയന് നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. തൊഴിലാളികളുടെ ദൈന്യാവസ്ഥ കണക്കിലെടുത്ത് സമരം ഒത്തുതീര്‍പ്പാക്കാനാവശ്യമായ ഇടപെടലിനു മുഖ്യമന്ത്രി ഇവരോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണു മുന്‍നിലപാടില്‍ വിട്ടുവീഴ്ചയ്ക്കു യൂണിയനുകള്‍ തയ്യാറായതെന്നു സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: