ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുഃഖകരമായ സംഭവമാണ് നടന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇതിലെന്ത് പങ്കാണുള്ളതെന്നും പ്രധാനമന്ത്രി ചോദിച്ചു. ആനന്ദബസാര്‍ പത്രികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ദാദ്രി വിഷയത്തില്‍ പ്രതികരിച്ചത്.
ദാദ്രിയില്‍ നടന്നതും മുംബൈയില്‍ പാക്കിസ്ഥാന് ഗായകന് ഗുലാം അലിക്കെതിരായ ഉണ്ടായ പ്രതിഷേധവും അതീവ ദുഃഖകരമാണ്. എന്നാല്‍ ഇതിലെന്താണ് കേന്ദ്രസര്‍ക്കാരിന്റെ പങ്ക്. ബിജെപി എക്കാലത്തും കപട മതേതരത്വത്തെ എതിര്‍ത്തിട്ടുണ്ട്. ദു:ഖകരമായ സംഭവങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ബിജെപി ഒരിക്കലും പിന്തുണച്ചിട്ടില്ല. പ്രതിപക്ഷം ഈ സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ഒപ്പം വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുകയാണ്. പ്രധാനമന്ത്രി പ0ഞ്ഞു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുള്ള കാമ്പയിന് നടത്തുന്നവര്‍ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കുകളായി മാത്രം കാണുന്നവരാണ്. അവര്‍ കഷ്ടപ്പെടരുതെന്ന ആഗ്രഹവും അത്തരക്കാര്‍ക്കില്ല. സാമൂഹ്യദുരന്തത്തെ ഉപയോഗിച്ച് വിവാദം സൃഷ്ടിക്കുകയാണ് അവര്‍ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളും മുസ്ലിംകളും പരസ്പരമല്ല, ദാരിദ്ര്യത്തോടാണ് യുദ്ധം ചെയ്യേണ്ടതെന്ന് കഴിഞ്ഞ ആഴ്ച ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിനായും നിസാര നേട്ടങ്ങള്‍ക്കായും നേതാക്കള്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ നടത്തുകയാണ്. അവയൊന്നും തന്നെ ഗൗരവത്തിലെടുക്കേണ്ടതില്ല. മോദി ബീഹാറില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: