കൊട്ടാരക്കര: ഹിന്ദുഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണന്നും എന്നാല്‍ സങ്കുചിതമായിരിക്കരുതെന്നും ആഴ്വാഞ്ചേരി തമ്പ്രാക്കള്‍. കൊട്ടാരക്കര പനയ്ക്കല്‍കാവ് മഹാദേവര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സനാതന ധര്‍മ്മം നിയതമായ ചട്ടക്കൂടില്ലാത്തതാണ്. അതുകൊണ്ടു തന്നെ ഒന്നിച്ചു നില്ക്കുക പ്രയാസമാണ്. ധാരാളം ജാതികളും ഉപജാതികളും അടങ്ങുന്ന ധര്‍മ്മത്തെ ചട്ടക്കൂടിനുള്ളിലൊതുക്കാനും പ്രയാസമാണ്. സെമറ്റിക് മതങ്ങള്‍ക്ക് പ്രവാചകന്മാര് നിര്‍ണയിച്ചിരിക്കുന്ന ചട്ടക്കൂടുള്ളതിനാല്‍ ഐക്യം എളുപ്പമാണ്. എന്നാല്‍ ഇവിടെ ശ്രീകൃഷ്ണന് പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. നിഷേധിക്കാനുള്ള ഈ സ്വാതന്ത്ര്യം തന്നെയാണ് സനാതന ധര്‍മ്മത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഞാനെന്ന ഭാവം മാറ്റിവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഹിന്ദുഐക്യം 90 ശതമാനവും സാക്ഷാത്കരിച്ചിട്ടുണ്ടെന്നും ധര്‍മ്മം പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ആതവനാടാണ് ആഴ്വാഞ്ചേരി മന. കൃഷ്ണന് തമ്പ്രാക്കളാണ് ഇപ്പോഴത്തെ സ്ഥാനപതി. കേരളചരിത്രത്തിലും ഐതിഹ്യപ്പെരുമയിലും ഏറെ പ്രാധാന്യമുള്ള ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളിലും തര്‍ക്കങ്ങളിലും അവസാന വാക്കായിരുന്നു. പനയ്ക്കല്‍ കാവില്‍ ശ്രീകോവില്‍ സമര്‍പ്പണത്തിന് എത്തേണ്ടിയിരുന്ന തമ്പാക്കള്‍ അന്നു വരാന്‍ കഴിയാതിരുന്നതിനാലാണ് കഴിഞ്ഞദിവസം വന്നത്. യോഗക്ഷേമസഭാ ഭാരവാഹികളായ സുബ്രഹ്മണ്യന്‍പോറ്റി, സുബ്രഹ്മണ്യശര്‍മ്മ, ജയപ്രകാശ് ഭട്ടതിരി, രാജേന്ദ്രന്പോറ്റി, രശ്മിനാഥ്, ഡോ.ശ്രീഗംഗ, ക്ഷേത്രം ഭാരവാഹികളായ അഡ്വ:കൃഷ്ണകുമാര്‍, മനോജ് മഹേശ്വരം, കണ്ണന്, മഹേഷ്, ശ്രീദേവി രാമചന്ദ്രന് തുടങ്ങിയവര്‍ ചേര്‍ന്ന് തമ്പ്രാക്കളെ സ്വീകരിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലും തമ്പ്രാക്കള്‍ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: