കൊല്ലം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം കരസ്ഥമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശിയം സംവാദപരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെയും വിഎസിന്റെയും ഒത്തുചേരലില്‍ സന്തോഷമുണ്ട്. എസ്എന്‍ഡിപി ബിജെപിയുമായി സഹകരിക്കുമെന്നായപ്പോള് ഇടതും വലതുമെല്ലാം ഇപ്പോള്‍ ഒറ്റക്കെട്ടായി. സംഘപരിവാര്‍, ആര്‍എസ്എസ് എന്നിങ്ങനെ പിച്ചു പേയും പറഞ്ഞ് ഇനിയും വിരട്ടാമെന്ന് നോക്കണ്ട. നാണമുണ്ടെങ്കില്‍ ഈ പണി നിര്‍ത്തണം. രാജ്യം മുഴുവന്‍ ഭരിക്കുന്ന പാര്‍ട്ടിയാണ് ഇവര്‍ പറയുന്ന സംഘപരിവാറും ബിജെപിയും. കാശ്മീര്‍ വരെ ബിജെപി ഭരിക്കുന്നു. ക്രിസ്ത്യന്‍ ആധിപത്യമുള്ള ഗോവയില്‍ ബിജെപിയാണ് തുടര്‍ച്ചയായി ഭരിക്കുന്നത്. നിരവധി മുസ്ലിങ്ങള്‍ മന്ത്രിമാരായി ബിജെപിക്കുണ്ട്.
എടാ-പോടാ സംസ്കാരത്തില്‍ വളര്‍ന്ന കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളമാകെ വളര്‍ത്താമെന്ന സിപിഎമ്മിന്റെ മോഹം നടപ്പാകില്ല. ഇടതുവലതു’ഭരണം അണ്ണനും തമ്പിയും കളിയാണ്. യുഡിഎഫ് ഭരണം മറിക്കാന്‍ രാജന്‍ബാബുവിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത പാരമ്പര്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കശുവണ്ടി കോര്‍പ്പറേഷനിലും കണ്‍സ്യൂമര്‍ഫെഡിലും കോടികളുടെ അഴിമതി നടത്തിയ ഇടതുവലതുപാര്ട്ടികള്ക്ക് താന്‍ അഴിമതി നടത്തിയെന്ന് പറയാന്‍ ധാര്‍മികാവകാശമില്ല. ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യാപിക്കും. എല്ലാ ഹിന്ദു സമുദായങ്ങളുടെയും കൂട്ടായ്മയാകും പാര്‍ട്ടി. ഇതിന് വിളംബരമാകും ഡിസംബറില്‍ നടത്തുന്ന യാത്രയെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: