സുരഥന് എന്ന രാജാവും സമാധി എന്ന വൈശ്യനും (വ്യാപാരി) ഒരു കാട്ടില്‍ വെച്ച് കണ്ടുമുട്ടി. ദുഃഖികളായ അവര്‍ ഇരുവരും കൂടി ജ്ഞാനിയും വിദ്വാനുമായ സുമേധസ്സ് മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു.
അവര്‍ക്ക് രണ്ടുപേര്‍ക്കും വലിയ പ്രയാസം-തങ്ങളുടെ ജീവിതത്തിലുണ്ടായ പരാജയത്തില്‍-അതുവരെ തങ്ങളുടേതെന്ന് കരുതിയവര്‍, തങ്ങളെ നിഷ്കരുണം ഉപേക്ഷിച്ചിട്ടും അവരോടുള്ള മമത ഒട്ടും കുറയുന്നില്ലെന്നു മാത്രമല്ല എല്ലായ്പ്പോഴും അവരെക്കുറിച്ചുള്ള ചിന്തയുമാണ്. ആ വൈശ്യന് മഹര്‍ഷിയോടു ചോദിക്കുന്നു. ”ഹേ! മഹാത്മന് എന്റെ സ്വജനങ്ങള് ധനം മുഴുവന്‍ തട്ടിയെടുത്ത് എന്നെ ആട്ടിയോടിച്ചു. പുത്രന്മാരും ഉപേക്ഷിച്ചു. എന്നിട്ടും അവരോടുള്ള മമത കുറയുന്നില്ലെന്നു മാത്രമല്ല, സദാ അവരെക്കുറിച്ചുള്ള ചിന്തയുമാണ്. ഞാന്‍ എന്തുചെയ്യണം?” ദേവീ മാഹാത്മ്യം പറയുന്നു-ലോഭാത് പ്രത്യുപകാരായചഃ (എന്തു ചെയ്താലും തനിക്ക് തിരിച്ചുകിട്ടണമെന്ന് പ്രതീക്ഷ).
ജ്ഞാനം എല്ലാ പക്ഷിമൃഗാദികള്ക്കുമുണ്ട്. പക്ഷേ അത് വിഷയജ്ഞാനം മാത്രമാണ്. മണത്താല്‍ മൃഗങ്ങള്‍ ശത്രുമിത്രാദികളെ തിരിച്ചറിയുന്നു. എന്നാല്‍ ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനമാണ് മനുഷ്യന്റെ ജ്ഞാനം. ആയിരക്കണക്കിന് ആളുകളില്‍ ഒരാള്‍ക്കുമാത്രമേ ആ ജ്ഞാനം ഉണ്ടാകൂ. വിഷയജ്ഞാനം എല്ലാവര്ക്കും ഒരുപോലെയാണ്. എന്നിട്ടും ബാല്യത്തില്‍ പുത്രനെ കാത്തുപുലര്ത്തിയാല് വാര്‍ദ്ധക്യത്തില്‍ അവന് രക്ഷിക്കുമെന്ന പ്രതീക്ഷയാല്‍ നാം മക്കളില്‍ സ്നേഹപരവശരാകുന്നു. പക്ഷേ അത് മോഹം മാത്രമാണ്.
ആ മോഹം മഹാമായയുടെ പ്രാഭവത്താലാണ്. ആ പ്രാഭവത്താല്‍ സകല പ്രാണികളും ‘മമതച്ചുഴി’യാകുന്ന മോഹഗര്‍ത്തത്തില്‍ വീഴുകയാണ്. ‘മോഹം എന്നാല്‍ കിട്ടിയതില്‍ അതൃപ്തിയും കിട്ടാത്തതില്‍ ആഗ്രഹവുമാണ്. ഈ ഭ്രമമാണ് ചുഴി. ആത്മാവിന്റെ ഉപാധിയായ ദേഹാദികളാകുന്ന സംസാരത്തിന്റെ പാലനത്തിനുവേണ്ടിയാണ് ആ ‘മഹാമായ’ എല്ലാവരേയും മോഹിപ്പിക്കുന്നത്.
സാക്ഷാല്‍ മഹാവിഷ്ണുവിനെപ്പോലും മോഹിപ്പിച്ച് നിദ്രയ്ക്ക് (യോഗനിദ്ര) അധീനപ്പെടുത്തുന്ന ഈ മഹാമായയാല്‍ കേവലം ലോകം മോഹിപ്പിക്കപ്പെട്ടതില് അത്ഭുതമില്ല. ആ മായയില്നിന്നും രക്ഷപ്പെടണമെങ്കില്‍ ആ മായയെത്തന്നെ ശരണം പ്രാപിക്കുകയേ വഴിയുള്ളൂ.
അതാണ് നവരാത്രി പൂജയില്‍ ദേവിയെ ഓരോ മൂര്‍ത്തികളായി സങ്കല്‍പ്പിച്ച് എല്ലാം ഒന്നുതന്നെയെന്നു മനസ്സിലാക്കി സാക്ഷാല്‍ പരാശക്തിയെ സരസ്വതീ രൂപത്തില്‍ ഉപാസിക്കുന്നത്.
വിദ്യയുണ്ടാവുമ്പോള് (അറിവ്, ജ്ഞാനം) മോഹം (ഭ്രമം) ഇല്ലാതാവുന്നു. അതിന് വിദ്യാസ്വരൂപിണിയെത്തന്നെ ഭജിക്കുക.
”ആപദി കിം കരണീയം?” (ആപത്തുവരുമ്പോള്‍ എന്തു ചെയ്യണം) ”സ്മരണീയം ചരണയുഗളം അംബായ” (അംബികയുടെ അതായത് ദേവിയുടെ അമ്മയുടെ പാദങ്ങളെ ശരണം പ്രാപിക്കുകതന്നെ.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: