കാഞ്ഞങ്ങാട്:”കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ഓണ്‍ലൈന്‍ മരുന്ന് വില്പന സംവിധാനത്തെ മെഡിക്കല്‍ ഷോപ്പുടമകള്‍ എതിര്‍ക്കുന്നത് ലാഭം കുറയുമെന്ന് ഭീതിയില്‍. ഡോക്ടറുടെ കുറിപ്പില്ലാതെ സംസ്ഥാനത്ത് വ്യാപകമായി മരുന്നുകള്‍ നല്‍കുമ്പോഴാണ് കേന്ദ്രസര്‍ക്കാറിന്റെ ഓണ്‍ലൈന്‍ മരുന്ന് വില്പനയ്ക്കെതിരെ മരുന്ന് വ്യാപാരികള്‍ കടയടപ്പ് സമരം നടത്തുന്നത്.
കൊള്ളലാഭം കുറയുമെന്നതും എതിര്‍പ്പിന്റെ മറ്റൊരു മുഖമാണ്. മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നിന്റെ പേര് തുണ്ട് കടലാസില്‍ നല്കിയാല് പോലും മരുന്ന് ലഭിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം കഴിക്കേണ്ട മരുന്നുകള്‍വരെ കുറിപ്പില്ലാതെ ഇല്ലാത ലഭിക്കുന്നതായി രോഗികള്‍ തന്നെ പറയുന്നു. ഒരു പ്രാവശ്യം ഡോക്ടര്‍ നല്കിയ കുറിപ്പിലെ മരുന്നുകളാണ് ഇത്തരത്തില്‍ ദീര്‍ഘകാലം പറഞ്ഞ് വാങ്ങുന്നത്. ചില മരുന്നുകള്‍ ആവശ്യത്തിലധികം കഴിച്ചാല്‍ ആരോഗ്യത്തിന് തന്നെ ഭീഷണിയുള്ളവയാണ്. ഇതൊന്നും നോക്കാതെ വില്പന മാത്രം നോക്കിയാണ് മരുന്നുകള്‍ നല്കി വരുന്നത്.
ഓണ്‍ലൈനില്‍ യഥാര്‍ഥ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പലപ്പോഴും സാധനങ്ങള്‍ ലഭിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും എന്നിരിക്കെ ഇതിനെ എതിര്‍ക്കുന്നത് കൊള്ളലാഭം നഷ്ടപ്പെടും എന്നുള്ളതുകൊണ്ടാണ്. അത്യാവശ്യം വേണ്ട വിലകൂടിയ പല മരുന്നുകളും ഇപ്പോഴും വിവിധ മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പലവിലകളിലാണ് വില്‍പ്പന നടത്തുന്നത്. 50 ശതമാനത്തിന് മുകളില്‍ ലാഭത്തില്‍ വില്‍ക്കാവുന്ന രീതിയിലാണ് കമ്പനികള്‍ മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വിതരണം ചെയ്യുന്നത്. മംഗലാപുരത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സ്ഥിരമായി കഴിക്കേണ്ട വിലകൂടിയ പല മരുന്നുകളും കേരളത്തില്‍ ലഭ്യമല്ല. ഇത് എത്തിക്കാന്‍ വിവിധ വിലകളാണ് മെഡിക്കല്‍ ഷോപ്പുകള്‍ ഈടാക്കുന്നത് എന്നത് മരുന്നിലെ കൊള്ളലാഭത്തിന്റെ കഥയാണ് പുറത്തുകൊണ്ടുവരുന്നത്.
നീതി സ്റ്റോറുകളില്‍ 20 ശതമാനം വരെ വിലകുറച്ച് വില്‍ക്കുന്ന മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ കമ്പനി വിലയ്ക്കാണ് വില്പന നടത്തുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം പ്രാബല്യത്തിലായാല്‍ വില്പന കുറയുമെന്ന ഭീതിയാണ് എതിര്‍പ്പിന് പിന്നില്‍. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: