കണ്ണൂര്‍: യൂണിയന് തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയതിന് കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്ഐയുടെ വധഭീഷണി. എംസിജെ കോഴ്സിന് പഠനം നടത്തുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് നേരേയാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കള്‍ ഭീഷണിയുയര്‍ത്തിയത്. ഭീഷണിക്ക് പുറമേ തങ്ങളെ മാനസികമായും എസ്എഫ്ഐ നേതാക്കള്‍ പീഡിപ്പിക്കുന്നതായും നാലു വിദ്യാര്‍ത്ഥിനികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ ക്യാമ്പസില്‍ സ്വതന്ത്രമായി മത്സരിക്കുന്ന മാഹി, കോഴിക്കോട് സ്വദേശിനികളായ പി.ജസ്ല, പി.കെ.ഫനുഷ, ടി.പി.സുമയ്യബീവി, നാജിയ ഗഫൂര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് എസ്എഫ്ഐയുടെ ഭീഷണി. എല്ലാ വര്‍ഷവും യൂണിവേഴ്സിറ്റി കാമ്പസില്‍ യൂണിയന് ഇലക്ഷനില്‍ എസ്എഫ്ഐ വിജയികളെ പ്രഖ്യാപിക്കാറാണ് പതിവ്. ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പില്‍ നാലു വിദ്യാര്‍ത്ഥിനികളും മത്സരിക്കാന്‍ തീരുമാനിച്ചതാണ് എസ്എഫ്ഐക്കാരെ പ്രകോപിപ്പിച്ചത്. ചെയര്‍പേഴ്സണ്‍, മാഗസിന് എഡിറ്റര്‍, ഫൈന്‍ ആര്‍ട്സ്,യുയുസി) എന്നീ സ്ഥാനങ്ങളിലേക്കാണ് ഇവര്‍ കഴിഞ്ഞദിവസം പോലീസ് സംരക്ഷണയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. എസ്എഫ്ഐ നേതാക്കളായ അജിന്, വിജിന്‍ലാല്‍, സ്വരൂപ്, ജിതിന്, പ്രശോഭ്, അനില്‍, മുന്‍ചെയര്‍മാന്‍ സുരേഷ്,കമ്മിറ്റി ഭാരവാഹികള്‍,പുറത്തു നിന്നെത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും തലാവ് പിടിച്ചുവലിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തതായും ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് കണ്ണൂരാണെന്നും പാര്‍ട്ടി ഗ്രാമമാണെന്നും ചന്ദ്രശേഖരന്റെ ഗതി നിങ്ങള്‍ക്കും സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. നോമിനേഷന് നല്കിയ ദിവസം വൈകുന്നേരം 5 മണിക്ക് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐക്കാര്‍ കളളക്കേസ് കൊടുത്തതായും ഇവര്‍ പറഞ്ഞു. കൂടാതെ ജൂനിയര്‍ വിദ്യാര്‍ത്ഥിനികളെ ജാതിവിളിച്ചാക്ഷേപിച്ചെന്നും ജീന്‍സിട്ട് വന്ന വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറി തുടങ്ങി പല ഇല്ലാത്ത പരാതികളും എസ്എഫ്ഐക്കാര്‍ പ്രചരിപ്പിക്കുകയാണ്. കേസില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി പത്രിക തളളിക്കാന്‍ നീക്കം നടക്കുന്നതായും ഇവര്‍ ആരോപിച്ചു. ക്യാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന തങ്ങളെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടുമെന്നും എസ്എഫ്ഐ സംഘം ഇവരെ ഭീഷണിപ്പെടുത്തി. തങ്ങള്‍ മരിക്കാന്‍ പോലും തയ്യാറായിരിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും ഇവര്‍ പറഞ്ഞു. നോമിനേഷന് പിന്‍വലിച്ചാല്‍ നാലു പേരുടേയും ഈ വര്‍ഷത്തെ മുഴുവന്‍ പഠന ചെലവും എസ്എഫ്ഐ വഹിക്കുമെന്ന് നേതാക്കള്‍ തങ്ങളോട് പറഞ്ഞതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രശോഭിന്റെ നേതൃത്വത്തിലാണ് മുഴുവന്‍ അതിക്രമങ്ങളും നടക്കുന്നത്.പഠനം നടക്കുന്ന സമയത്തു പോലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍വെച്ച് തങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു. കാമ്പസില്‍ പുറത്തു നിന്നുളളവര്‍ക്ക് കയറാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും കാമ്പസിലെ യൂനിയന്‍ ഓഫീസില്‍ ഒട്ടുമിക്ക സമയങ്ങളിലും സിപിഎം-ഡിവൈഎഫ്ഐ ക്രിമിനലുകള്‍ വിഹരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
എസ്എഫ്ഐയുടെ ഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി,വനിതാ കമ്മീഷന്,ജില്ലാ കലക്ടര്‍,പോലീസ് സൂപ്രണ്ട് ,സിഐ എന്നിവര്‍ക്ക് പരാതി നില്കിയിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ആയതു കൊണ്ടു മാത്രമാണ് ജീവനോടെയിരിക്കുന്നതെന്നും അല്ലെങ്കില്‍ എസ്എഫ്ഐക്കാര്‍ തങ്ങളെ കൊല്ലുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇടതുപക്ഷ ഫാസിസം കാരണം ജേണലിസം ഡിപ്പാര്‍ട്ട്മെന്റ് തലവനായ താല്‍ക്കാലികാധ്യാപകന്‍ രാജിക്കത്ത് നല്‍കിയിരിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടി. കാമ്പസുകളിലും യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിലും എസ്എഫ്ഐ കാണിക്കുന്ന അനീതിക്കും അക്രമത്തിനുമെതിരേ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഒരു സംഘടനയുടേയും പിന്‍ബലമില്ലാതെ മാറ്റത്തിനു വേണ്ടി തികച്ചും സ്വതന്ത്രമായാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതെന്നും തങ്ങള്‍ക്ക് ക്യാമ്പസിലെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടെന്നും നാലുപേരും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: