ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ ആലപ്പുഴ ജില്ലയില്‍ ഒരു വെടിക്ക് രണ്ടുപക്ഷി എന്ന ലക്ഷ്യം നേടാന്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന് കഴിഞ്ഞു. ജില്ലയില്വിഭാഗീയതയ്ക്ക് നേതൃത്വം നല്കുന്ന ജി. സുധാകരന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഔദ്യോഗിക പക്ഷത്തിന് തുണയായത്.
നേരത്തെ വി.എസ്. അച്യുതാനന്ദന് സിന്ദാബാദ് വിളിക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്ന് അവഹേളിക്കുകയും പൊതുയോഗത്തില്‍ വിഎസ്സിനെ തള്ളിപ്പറയുകയും ചെയ്ത സുധാകരന്റെ കെണിയില്‍പ്പെട്ട നേതാക്കള്‍ക്കെതിരെ വിഎസ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഎസ് അനുകൂലിയായി കാലങ്ങളായി അറിയപ്പെട്ടിരുന്ന എംഎല്‍എയാണ് സ്വന്തം പക്ഷത്തെ ഒറ്റുകൊടുത്ത് സുധാകരനുമായി കൈകോര്ത്തതത്രെ.
ഏതാനും ചില നേതാക്കള്‍ക്ക് സീറ്റ് ലഭിക്കുന്നതിനായി എംഎല്‍എ നടത്തിയ നാടകം അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെയും തനിക്ക് സീറ്റുറപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ആക്ഷേപം. വിഎസിനെ അനുകൂലിക്കുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ അന്തര്‍നാടകങ്ങളില്‍ ദുഃഖിതരാണ്. നേതാക്കള്‍ കൈകൊടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ കണക്കു തീര്‍ക്കുമെന്നുമാണ് അവര്‍ പറയുന്നത്. വിഎസ്സിനെ അനുകൂലിച്ചുവെന്ന ഒറ്റക്കാരണത്താല്‍ രാഷ്ട്രീയ ഭാവി നഷ്ടപ്പെട്ട് വെട്ടിനിരത്തപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജില്ലയിലുള്ളത്.
നേരത്തെ ഓദ്യോഗിക പക്ഷം പിളര്‍ന്ന് പുതുതായി രൂപംകൊണ്ട ഐസക് വിഭാഗവുമായി കൈകോര്‍ത്താണ് ജില്ലയില്‍ വിഎസ് പക്ഷം പിടിച്ചു നിന്നത്. ഇത്തവണ ഐസക് വിഭാഗത്തെ നയിക്കുന്നവര്‍ക്ക് സീറ്റുകള്‍ നല്‍കാതെ ഒതുക്കുകയും വിഎസ് പക്ഷത്തെ പ്രമുഖര്‍ക്ക് അപ്രതീക്ഷിതമായി സീറ്റുകള്‍ നല്‍കിയുമാണ് ഈ കൂട്ടുകെട്ട് താത്കാലികമായെങ്കിലും പൊളിക്കാന്‍ ഔദ്യോഗിക വിഭാഗത്തിന് കഴിഞ്ഞത്. മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ മുതല്‍ സീറ്റുകള്‍ അനുവദിക്കില്ലെന്നത് കര്‍ശനമായി പാലിക്കുമെന്ന് പിണറായി വിജയന് പ്രഖ്യാപിച്ചത് ജില്ലയിലെ പ്രമുഖ ജനപ്രതിനിധികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ജി. സുധാകരന്, തോമസ് ഐസക്, സി.കെ. സദാശിവന് എന്നിവര്‍ക്ക് ഈ മാനദണ്ഡം അനുസരിച്ചാണെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇത് മറികടക്കാന്‍ ഇവര്‍ എന്തുതന്ത്രം പ്രയോഗിക്കുമെന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: