ഇടുക്കി: മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരം താല്കാലികമായി അവസാനിപ്പിച്ചു. എന്നാല്‍ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി ജന്മഭൂമിയോട് പറഞ്ഞു. തൊഴിലാളികളെ വഞ്ചിച്ച യൂണിയന് നേതാക്കളോട് പൊറുക്കാനാവില്ല. ഇതിനാലാണ് അഞ്ച് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.
തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ ഒത്തു തീര്‍പ്പ് പ്രകാരം 21 കിലോ കൊളുന്ത് നുള്ളിയാല്‍ 301 രൂപയാണ് കൂലി നല്‍കുന്നത്. സമരമുഖത്ത് ആദ്യം ഇറങ്ങിയ തങ്ങളോട് കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പെമ്പിളൈ ഒരുമൈ പറയുന്നത്. മാത്രവുമല്ല എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. 21 കിലോയ്ക്ക് ശേഷമെടുക്കുന്ന ഒരു കിലോ കൊളുന്തിന് എന്ത് തുക തരുമെന്ന് തോട്ടം ഉടമകളും സര്‍ക്കാരും പ്രഖ്യാപനം നടത്തിയിട്ടുമില്ല.
മുന്‍പ് 21 കിലോ കൊളുന്തിന് 232 രൂപയും പിന്നീട് ശേഖരിക്കുന്ന ഓരോ കിലോ കൊളുന്തിന് അറുപത് പൈസയുമാണ് നല്‍കിയിരുന്നത്. 21 കിലോയ്ക്ക് ശേഷമുള്ള കൊളുന്തിന് ഒരു കിലോയ്ക്ക് അഞ്ച് രൂപ കിട്ടണമെന്നാണ് പെമ്പിളൈ ഒരുമൈയുടെ നിലപാട്. എന്നാല്‍ ഇത് തോട്ടം ഉടമകള്‍ അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി സമരസമിതി നേതാവ് ലിസി പറഞ്ഞു.
പരിഹാരം കണ്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സമരത്തിനിറങ്ങുമെന്നും ലിസി പറഞ്ഞു. നാല് പഞ്ചായത്തില്‍ നാല്‍പ്പതോളം സ്ഥാനാര്‍ത്ഥികളെയാണ് പെമ്പിളൈ ഒരുമൈ രംഗത്തിറക്കിയിരിക്കുന്നത്. മുന്നണികള്‍ക്ക് തലവേദന സൃഷ്ടിച്ച് സമരപ്പന്തലില്‍ നിന്നും ലായങ്ങളിലേക്ക് വോട്ട് തേടിയിറങ്ങിയിരിക്കുകയാണ് സ്ത്രീ കൂട്ടായ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: