കൊല്ലം: ഡിസിസി പുറത്തിറക്കിയ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിലിസ്റ്റ് പ്രഖ്യാപനം അലങ്കോലപ്പെട്ടു. ഐ ഗ്രൂപ്പു അംഗങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെന്നും ആരോപിച്ച് ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ.സുരേഷ്ബാബു രംഗത്തെത്തി.
ഇന്നലെ വൈകിട്ട് നാലരക്കു ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സത്യശീലന് ജില്ലാ പഞ്ചായത്തിലെയും കോര്‍പ്പറേഷനിലെയും സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചത്. ഇതിനിടെയാണ് തീരുമാനം ഏകപക്ഷീയമാണെന്നും ഐ ഗ്രൂപ്പിനെ അവഹേളിച്ചെന്നും ആരോപിച്ച് സമിതിയംഗം കൂടിയായ സുരേഷ്ബാബു രംഗത്തെത്തിയത്. ഇതിനെ ഡിസിസി പ്രസിഡന്റ് എതിര്‍ത്തെങ്കിലും ഒടുവില്‍ അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് പുറത്തിറക്കിയ പട്ടികയില്‍ സുരേഷ്ബാബുവിന്റെ വാര്‍ഡായ കന്നിമേല്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിരുന്നില്ല. പകരം തീരുമാനം കെപിസിസി പ്രസിഡന്റിനു വിടുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഇന്നലെ നാമനിര്‍ദ്ദേശപത്രിക നല്‍കിയിരുന്നു. മേയര്‍ സ്ഥാനത്തേക്കു തന്റെ പേരു പരിഗണിക്കുന്നതില്‍ ഇഷ്ടപ്പെടാത്തവരുണ്ടെന്നും ചില വാര്‍ഡുകളിലേത് പേയ്മെന്റു സീറ്റുകളാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്നും സുരേഷ്ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വി.സത്യശീലന് കണ്‍വീനറായ കോര്പ്പറേഷന് സ്ഥാനാര്‍ഥി നിര്‍ണ്ണയസമിതിയില്‍ കടവൂര്‍ ശിവദാസന്‍,കെ.സുരേഷ്ബാബു, കെ.കരുണാകരന്‍പിള്ള (ഐ വിഭാഗം), ജി.പ്രതാപവര്‍മ്മതമ്പാന്‍, എ.ഷാനവാസ്ഖാന്, പ്രൊഫ.മേരിദാസന്‍(എ വിഭാഗം)എന്നിവരുണ്ട്. ജില്ലാസമിതിയല് പ്രസിഡന്റിനെ കൂടാതെ ശൂരനാട് രാജശേഖരന്, കെ.സി.രാജന്, ബിന്ദുകൃഷ്ണ(ഐ വിഭാഗം), ഭാരതീപുരം ശശി, എ.ഷാനവാസ്ഖാന്, പ്രൊഫ.മേരിദാസന്‍(എ വിഭാഗം) എന്നിവരും. സീറ്റുകളുടെ എണ്ണത്തെച്ചൊല്ലി എ-ഐ ഗ്രൂപ്പുതര്‍ക്കം ഉണ്ടാകുകയും സ്ഥാനാര്ഥിനിര്ണ്ണയം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് പ്രഖ്യാപനം നീണ്ടത്. ഇതിനെത്തുടര്‍ന്നു കെപിസിസി പ്രസിഡന്റ് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. അടിയന്തിരമായി തീരുമാനമെടുത്തില്ലെങ്കില്‍ ഡിസിസി പിരിച്ചുവിട്ടു താല്ക്കാലികസമിതി ഏര്‍പ്പെടുത്തുമെന്നും വിവരം എഐസിസിക്കു റിപ്പോര്‍ട്ടു ചെയ്യുമെന്നും അദ്ദേഹം സത്യശീലനു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഐ ഗ്രൂപ്പ് 20ഉം എ ഗ്രൂപ്പ് 14ഉം സീറ്റുകളില്‍ മല്‍സരിക്കാനായിരുന്നു നേരത്തേയുണ്ടാക്കിയ ധാരണ. എന്നാല്‍ ഡിസിസി പ്രസിഡന്റ് എ ഗ്രൂപ്പിനു 17 സീറ്റുകള്‍ ആവശ്യപ്പെട്ടതോടെയായിരുന്നു ചര്‍ച്ച നീണ്ടത്. ഒടുവില്‍ ഐ വിഭാഗത്തിനു 20 ഉം എഗ്രൂപ്പു 14ഉം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: