തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരുടെ വന്‍ നിര. പത്രിക പിന്‍വലിക്കാനുള്ള ദിവസം നാളെയാണെങ്കിലും മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് ഇവര്‍ വ്യക്തമാക്കിയതോടെ നേതൃത്വം വട്ടംകറങ്ങുകയാണ്. 51 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അത്ര തന്നെ വിമതരും രംഗത്തുണ്ട്. ചില ഡിവിഷനുകളില്‍ മൂന്നും നാലും പേരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ. നിലവില്‍ കൗണ്‍സിലര്‍മാരായ അന്നം ജോണ്‍, കിരണ്‍ സി. ലാസര്‍ എന്നിവരും വിമതരായി രംഗത്തുണ്ട്. വിമതരെ സമ്മര്‍ദ്ദം ചെലുത്തിയും പണം കൊടുത്തും വരെ സ്വാധീനിക്കാന്‍ ശ്രമമുണ്ട്.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നും മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം ഡിവിഷന് തലത്തിലെ തീരുമാനമനുസരിച്ചായിരിക്കും എന്നായിരുന്നു കെ.പി.സി.സി സര്‍ക്കുലര്‍. എന്നാല്‍ ഇത് കാറ്റില്‍ പറത്തി നേതാക്കള്‍ ഇഷ്ടക്കാരെ തട്ടകം മാറ്റി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇതാണ് ഇത്രയേറെ വിമതര്‍ ഇറങ്ങാന്‍ കാരണം. മേയര്‍ രാജന് പല്ലന് മത്സരിക്കുന്ന പള്ളിക്കുളം ഡിവിഷനില്‍ മുന്‍ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിയൂസ് കോടങ്കണ്ടത്തും രംഗത്തുണ്ട്. സ്ഥാനം രാജിവെച്ചാണ് പിയൂസ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മുന്മേയര് ഐ.പി.പോള്‍ മത്സരിക്കുന്ന ചെമ്പൂക്കാവില്‍ റസിഡന്‍സ് അസോസിയേഷന് ഭാരവാഹിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് ജോണ്‍ ആണ് വിമതന്.
എ ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ. സുബി ബാബു മത്സരിക്കുന്ന ഗാന്ധിനഗറില്‍, ഐ ഗ്രൂപ്പുകാരിയായ കൗണ്‍സിലര്‍ അന്നം ജോണാണ് വിമത. ഇപ്പോള്‍ ചെമ്പൂക്കാവ് ഡിവിഷനെയാണ് അന്നം ജോണ്‍ പ്രതിനിധീകരിക്കുന്നത്.
സുബി ബാബുവിനെ ഒഴിവാക്കി ഐ ഗ്രൂപ്പുകാരിയായ പ്രൊഫ. മേരിക്കുഞ്ഞിനെ നിശ്ചയിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടായതാണെങ്കിലും മന്ത്രി കെ. ബാബുവിന്റെ ഭാര്യാസഹോദരിയും മുന്‍മന്ത്രി അഡ്വ.വേലായുധന്റെ മരുമകളുമായ അഡ്വ. സുബി ബാബുവിനെതിരായ നീക്കം ഫലിച്ചില്ല.
കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കൂടിയായ കിരണ്‍ സി.ലാസര്‍ ചേലക്കോട്ടുകരയില്‍ ടി.ആര്.സന്തോഷ്കുമാറിനെതിരായാണ് വിമതനായി ഇറങ്ങിയത്. കഴിഞ്ഞ തവണയും നടത്തറയില്‍ നിന്നു വിമതനായാണ് കിരണ്‍ സി. ലാസര്‍ കൗണ്‍സിലറായത്. പിന്നീട് കിരണിനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ലജു ജോസഫും ചേലക്കോട്ടുകരയില്‍ വിമതനായുണ്ട്.
ജെയിംസ് പല്ലിശ്ശേരി മത്സരിക്കുന്ന കുട്ടനെല്ലൂരില്‍ മൂന്നുപേരാണ് കോണ്‍ഗ്രസ്സ് വിമതര്‍. ബൂത്ത്പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ്സുകാരനുമായ വിനോദ്, ഡിവിഷന് പ്രസിഡണ്ട് അഡ്വ.എ.ആര്.സദാനന്ദന്, ആന്റോ തച്ചേത്ത് എന്നിവര്‍.
കൗണ്‍സിലര്‍ കെ.എസ്.സന്തോഷ് തട്ടകം മാറി മത്സരിക്കുന്ന പടവരാടും കോണ്‍ഗ്രസ്സിന് രണ്ട് വിമതരുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും കോണ്‍ഗ്രസ് ഡിവിഷന് പ്രസിഡണ്ടുമായ സിജു മാളിയേക്കല്‍ മുന്‍ പോലീസ് അസോസിയേഷന് നേതാവും സജീവപ്രവര്‍ത്തകനുമായ ജോസഫ് ചെറുശ്ശേരി എന്നിവര്‍.
ചേറൂര് ഡിവിഷനില്‍ കെ.എസ്.രാജനെതിരായി മണ്ഡലം ഭാരവാഹിയായ ഹരിദാസും രാമവര്‍മ്മപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂരിനെതിരെ സ്ഥാനാര്‍ത്ഥിത്വത്തിന് മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്ന ഐഎന്‍ടിയുസി പ്രവര്‍ത്തകനായ കെ.എസ്.ഗോപനും രംഗത്തുണ്ട്.
കുരിയച്ചിറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോമി ഫ്രാന്‍സീസിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവായ കെ.പി.ജോസ് വിമതന്.കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക മത്സരിക്കുന്ന വളര്‍ക്കാവില്‍, ഡിസിസി തീരുമാനത്തെ വെല്ലുവിളിച്ച് മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി വിജയലക്ഷ്മി പത്രിക നല്‍കിയിട്ടുണ്ട്. ഡിവിഷന് ഭാരവാഹികള്‍ ഒറ്റക്കെട്ടായി ഇവരുടെ പിന്നില്‍ അണിനിരന്നിട്ടുണ്ട്.
ഡിസിസി ജനറല്‍ സെക്രട്ടറി വിന്‍സെന്റ് കാട്ടൂക്കാരന്‍ മത്സരിക്കുന്ന പൂത്തോളില്‍ രണ്ടു വിമതരുണ്ട്.മുന്‍മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.രാധാകൃഷ്ണനും സീതാരാമനും. കാര്യാട്ടുകരയില്‍ ഫ്രാന്‍സിസ് ചാലിശ്ശേരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാധാകൃഷ്ണന് വിമതനാണ്. കേരളാകോണ്‍ഗ്രസിന് നല്കിയ പുതൂര്‍ക്കര സീറ്റില്‍ ഉണ്ണികൃഷ്ണന് ഈച്ചരത്തിന് ശക്തമായ വിമതനുണ്ട്. മുന്‍കൗണ്‍സിലറും അയ്യന്തോള്‍ പഞ്ചായത്ത് മുന്‍പ്രസിഡണ്ടുമായിരുന്ന അഡ്വ.കെ.രാമന്‍കുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസ് പുതൂര്‍ക്കരയും പത്രിക നല്‍കിയിട്ടുണ്ട്.
കേരളകോണ്‍ഗ്രസ്സിന്റെ കൗണ്‍സിലറായ റീന ജോയിയും ഇവിടെ പത്രിക നല്കി
ചിയ്യാരം സൗത്തില്‍ തട്ടകം മാറി മത്സരിക്കുന്ന കൗണ്‍സിലര്‍ പി.എ.വര്‍ഗ്ഗീസിനെതിരെയും ഭീഷണി ഉയര്‍ത്തി പാളയത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി ഉണ്ട്. കുട്ടിറാഫി എന്നറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. ഇടതു മുന്നണിയിലും വിമത നീക്കം ശക്തമാണ്. പടവരാട് മത്സരിക്കുന്ന സിപിഎം ജില്ലാകമ്മിറ്റിഅംഗം വര്‍ഗ്ഗീസ് കണ്ടംകുളത്തിക്കെതിരെ സിപിഎം പ്രവര്ത്തകന് എ.എന്‍.ശിവദാസന്‍ പത്രിക നല്‍കിയിട്ടുണ്ട്. പൂത്തോളില്‍ സിപിഐ സ്ഥാനാര്‍ത്ഥി റോയ് കെ.പോളിനെതിരെ ഇടതുമുന്നണിയില്‍ കക്ഷിയായ സി.എം.പിയിലെ പി.സുകുമാരനും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: