ന്യൂദല്‍ഹി: ചൈനയുടെയും പാക്കിസ്ഥാന്റെയും വെല്ലുവിളികളെ അതിജീവിക്കാന്‍ റഷ്യയുടെ എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം ഭാരതം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഇക്കാര്യത്തില്‍ തീരുമാനമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ചര്‍ച്ചചെയ്യും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അടുത്ത്തന്നെ റഷ്യ സന്ദര്‍ശിച്ചേക്കും.
പുതിയ തലമുറയിലെ ആന്റി എയര്‍ക്രാഫ്റ്റ് സിസ്റ്റമാണ് എസ്-400. ഇതില്‍ 400 കിലോമീറ്റര്‍ ലോങ് റേഞ്ച് മിസൈലുകളും 250 കി.മീ. ലോങ് റേഞ്ച്, 120 കി.മീ. മീഡിയം റേഞ്ച് എന്നിവയും സജ്ജീകരിക്കാനാവും. യുഎസിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് ഉള്‍പ്പടെയുള്ള എല്ലാതരത്തിലുള്ള ആകാശ ആക്രമണങ്ങളെയും എസ്-400ന് പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
അഞ്ച് മീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ അകലെയുള്ള 36 ലക്ഷ്യങ്ങളെ ഒരേ സമയം നേരിടുവാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ലോകത്തെ ഏറ്റവും ശക്തമായ അഞ്ചാമത്തെ സൈനിക സംവിധാനമായിട്ടാണ് ഭാരത സൈന്യത്തെ കണക്കാക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ജപ്പാന്, ഭാരതം എന്നിങ്ങനെയാണ് റാങ്കിങ്. പാക്കിസ്ഥാന് പതിനൊന്നാം സ്ഥാനമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: