പണ്ട് ചീഫ് ഇലക്ഷന് കമ്മീഷണര്‍ ടി.എന്‍.ശേഷന് പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മള് പെങ്ങള്‍ക്ക് വിവാഹം ആലോചിക്കുന്നയാളിനെ തെരഞ്ഞെടുക്കുന്നതിലെ ജാഗ്രത സ്ഥാനാര്‍ത്ഥിയ തെരഞ്ഞെടുക്കുന്നതിലും വേണമെന്നാണ്. അയാളുടെ സ്വഭാവശുദ്ധിയെക്കുറിച്ച് മതിപ്പുണ്ടാകണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട ആളല്ലെങ്കിലും സമൂഹത്തില്‍ അയാള്‍ എന്തു പ്രവര്‍ത്തിച്ചുവെന്ന് അറിയേണ്ടതുണ്ട്.
സ്നേഹനിര്‍ഭരവും സഹകരണാധിഷ്ഠിതവുമായ സാമുദായികാന്തരീക്ഷം പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അമിതമായി സാമുദായിക കാര്യങ്ങള്‍ പറയാതിരിക്കാനുള്ള വിവേകം സ്ഥാനാര്‍ത്ഥികള്‍ പുലര്‍ത്തിയേ പറ്റൂ. പ്രദേശത്തിന്റെ വികസനത്തെക്കുറിച്ച് എംപിയെക്കാളും എംഎല്‍എയെക്കാളും കൂടുതല്‍ അറിയുന്നത് അധികാരത്തിന്റെ താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. ആ രംഗത്തെ മികവ് പ്രധാന ഘടകം തന്നെയാണ്. അവരുടെ രാഷ്ട്രീയം സ്വീകാര്യമോ അസ്വീകാര്യമോ ആകുന്നത് മറ്റൊരു കാര്യം.
ഇനിയുള്ള കാലത്ത് രാഷ്ട്രീയം മാത്രം നോക്കി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്നു തോന്നുന്നില്ല. സംസ്കാര സമ്പന്നതയുടെ മാന്യതയില്‍ ജനം ഊന്നുന്നുണ്ട്. ഏതുപാര്ട്ടിക്കാരനായാലും സ്വഭാവശുദ്ധിയും അഴിമതിരാഹിത്യവും നോക്കിക്കൊണ്ടേ ഇനിയുള്ള കാലം ജനം വോട്ടു നല്‍കൂ. കൊച്ചി കോര്പ്പറേഷനെക്കുറിച്ചു പറയുകയാണെങ്കില്‍ ഇരുമുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും അപര്യാപ്തതകള്‍ ഏറെയാണ്. ഭരിച്ചവര്‍ക്ക് വീഴ്ചകള്‍ പരിശോധിക്കാനും മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനമികവ് പരീക്ഷിച്ചറിയാനും കൂടിയുള്ള അവസരമാണ് തെരഞ്ഞെടുപ്പ്.
എം.വി. ബെന്നി
എഴുത്തുകാരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: