പാര്‍ളമെന്റ് നിത്യേനെ അലങ്കോലപ്പെടുത്തുന്നതിന് പ്രതിപക്ഷത്തുള്ളവര്‍ പറഞ്ഞ ന്യായം തങ്ങള്‍ ഭരണത്തിലിരുന്നപ്പോള്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ അന്ന് ഭരണത്തിലായിരുന്ന ഇന്നത്തെ ഭരണക്കാര്‍ സമ്മതിച്ചില്ലെന്നാണ്. അതേ സമയം പാര്‍ളമെന്റ് നടപടികള്‍ നടക്കാതെ പോയതുകൊണ്ട് തങ്ങളുടെ ശമ്പളവും അലവന്‍സുകളും മറ്റാനുകൂല്യങ്ങളും സ്വീകരിക്കുകയില്ലെന്ന് പറയാനുള്ള ധാര്‍മ്മിക ബോധം ഒരാള്‍പോലും പ്രകടിപ്പിച്ചു കണ്ടില്ല.
ജസ്റ്റിസ് കെ.ടി. തോമസ്
ടൂറിസം എന്നാല്‍ പാര്‍ക്ക് നവീകരണവും പുല്‍ത്തകിടി വച്ചുപിടിപ്പിക്കലും മാത്രമല്ല. സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ കേന്ദ്രങ്ങള്‍ തുടങ്ങണം. അതിന് ലോകോത്തര മാതൃകകള്‍ നാം നടപ്പിലാക്കണം. കേരളത്തെ ടൂറിസം ഗേറ്റ്വേ ആക്കിയെടുക്കണം. അന്താരാഷ്ട്ര തലത്തില്‍ കേരളത്തെ ടൂറിസം ഹബ്ബാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ നാം ഇന്നും പാരമ്പര്യ പരസ്യവാചകങ്ങളില്‍ കടിച്ചുതൂങ്ങിനില്‍ക്കുകയാണ്.
വിജയന് തോമസ്
ഐഎഎസ് പട്ടം കിട്ടിയാല്‍ സര്‍വ്വജ്ഞപീഠം കയറിയെന്ന അഹന്തയാണ് ചിലര്‍ക്ക്. പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിക്കു മുകളിലാണെങ്കിലും ഉദ്യോഗസ്ഥരുടെ പിന്നാലെ ശുപാര്‍ശ കത്തുകളുമായി നടക്കുന്നതുകൊണ്ടാണ് അവര്‍ പുല്ലുവില കല്പിക്കുന്നത്.
ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം നഗരത്തിന്റെ ചരിത്രപൈതൃകം ഒട്ടുംതന്നെ അറിയില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് നഗരത്തിന്റെ ഹരിതാഭയ്ക്ക് ചരമഗീതമെഴുതുന്നത്. മറ്റ് സംസ്ഥാനക്കാരും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒട്ടുംതന്നെ താല്പര്യമില്ലാത്ത ഐഎഎസ്സുകാരും കച്ചവടക്കണ്ണുള്ള ചില ബാഹ്യലോബികളും ചേര്‍ന്നാണ് ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. കനകക്കുന്ന് കൊട്ടാര പരിസരം കണ്ടാല്‍ ആരും അന്തിച്ചുപോകും. ചന്ദ്രശോഭയില്‍ കലാപരിപാടികള്‍ നടത്താന്‍ നിര്‍മ്മിച്ച നിശാഗന്ധി ഓഡിറ്റോറിയമെന്ന അതിവിശാലമായ പ്രദര്‍ശനശാലയെ മേല്‍ക്കൂര കെട്ടി വികൃതമാക്കാനുള്ള പദ്ധതികള്‍ രൂപപ്പെട്ടു കഴിഞ്ഞു. സാങ്കേതിക വദഗ്ധ്യം ഒട്ടുമില്ലാത്ത ചില എഞ്ചിനീയര്‍മാരും അവരുടെ പിന്നാലെയുള്ള കരാറുകാരുമാണിതിന് പിന്നില്‍.
തോട്ടം രാജശേഖരന്
എസ്എന്‍ഡിപി-ബിജെപി സഖ്യത്തെ കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഇരുമുന്നണികളും ഭയപ്പാടോടെ കാണുകയാണ്. എവിടെ, ആരുടെ വോട്ട് എങ്ങനെ ചോര്‍ന്നു പോകും? അരുവിക്കരയില്‍ പ്രഹരം ഏറ്റവും ശക്തമായി ഏറ്റുവാങ്ങിയത് ഇടതുമുന്നണിയാണെന്നത് സത്യം. അവിടെ രാജഗോപാല്‍ ഘടകമുണ്ടായിരുന്നു. അരുവിക്കരയായി കേരളമാകെ മാറുമെന്ന് ഗണിക്കാന്‍ ഇതുവരെ കാരണങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാലും ഇടതുമുന്നണി ക്യാമ്പിലെ അങ്കലാപ്പും ആശങ്കയും വളരെ പ്രകടമാണ്.
ടി.എന്‍. ഗോപകുമാര്‍
ജീവിതത്തില്‍ ഓരോ പടവുപിന്നിടുമ്പോഴും ഞാന്‍ ആദ്യ കവിതയോര്ക്കും. അതിന്റെ ശീര്‍ഷകം ‘കുന്നും കുഴിയും’ എത്രവലിയ സത്യമാണെന്ന് അദ്ഭുതത്തോടെ ചിന്തിക്കും. നേട്ടങ്ങള്‍ക്കപ്പുറം ഒരു പതനം ഏവരെയും കാത്തിരിക്കുന്നു. അവിടെ ഒടുങ്ങിപ്പോകാതെ വീണ്ടും ലക്ഷ്യബോധത്തോടെ മറ്റൊരു കുന്നു കയറണമെന്നതാണ് ജീവിത വിജയത്തിന്റെ പാഠം. അങ്ങനെയങ്ങനെ ജീവിതയാത്ര പൂര്‍ണ്ണതയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കും.
ശ്രീകുമാരന്‍ തമ്പി
മരണവീടുകളില്‍ ഓടിനടന്ന് മൊബൈലില്‍ ചിത്രങ്ങളെടുക്കുന്ന കുട്ടികളുടെ കാഴ്ച അസാധാരണമല്ലാതായിരിക്കുന്നു. ഫെയ്സ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്യാനാണത്. മൃതദേഹത്തോടൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടത്രെ.
ഡോ. പി.വി. ഗംഗാധരന്
വാര്‍ത്ത ഉണ്ടാക്കാന്‍ പ്രമുഖര്‍ക്കെതിരെ കളവായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണ് ബിജുരമേശ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണ്. എന്തെല്ലാം പ്രതിസന്ധിയുണ്ടാക്കിയാലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടു പോകും.
വെള്ളാപ്പള്ളി നടേശന്
തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ട് സിപിഎമ്മിനെ സഹായിക്കാനുള്ള നീക്കമാണ് ചില സാഹിത്യകാര്‍ നടത്തിയിരിക്കുന്നത്. സാംസ്കാരിക നായകരെന്ന് സ്വയം അഭിമാനിക്കുന്ന ഇവര്‍ സിപിഎം ദാസന്മാരായി അധഃപ്പതിച്ചു. ഏറെ നാളുകളായി സാഹി ത്യ അക്കാദമിയുടെയും മറ്റും സമ്പത്തും സൗകര്യങ്ങളും വച്ചനുഭവിച്ചിരുന്ന സച്ചിദാനന്ദനും കൂട്ടരും ഇപ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ നഷ്ടമായതിലുള്ള ഇച്ഛാഭംഗമാണ് പ്രകടിപ്പിക്കുന്നത്. ഇവരുടെ രാജിയോടെ സാംസ്കാരിക രംഗം ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
വി. മുരളീധരന്
ചില എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നതിനോട് വിരോധവുമില്ല. എന്റെ പക്ഷം പൊതുജനങ്ങളുടെ കരം സ്വരൂപിച്ച് കൊടുക്കുന്ന ദേശീയ പ്രാധാന്യമുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സുപ്രധാനമാണെന്നാണ്. അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരും അതു നല്‍കുന്നവരും ഓര്‍ക്കേണ്ട കാര്യം സര്‍ക്കാര്‍ വക ഒരവാര്‍ഡും അതത് ഭരണകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യമല്ല എന്നതാണ്. പുരസ്കാരം എഴുത്തുകാര്‍ക്കുള്ള പരിപൂര്‍ണ്ണ അംഗീകാരമാണ്.
പി. വത്സല
എഴുത്തുകാര്‍ക്ക് സര്‍ക്കാരിനോട് യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് സാഹിത്യവുമായോ അക്കാദമി പുരസ്കാരവുമായോ കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. പ്രതിഷേധത്തിന്റെ ഭാഗമായി, ലഭിച്ച പുരസ്കാരം തിരിച്ചു നല്‍കേണ്ടതുമില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ രാഷ്ട്രീയ അവബോധത്തിന് കീഴില്‍ എഴുത്തുകാര്‍ നിന്നുകൊടുക്കേണ്ടതില്ല. ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടവരല്ല എഴുത്തുകാര്‍.
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍
അക്കാദമി പുരസ്കാരങ്ങള്‍ പോലുള്ളവ തിരികെ ഏല്‍പ്പിക്കുന്നത് പ്രസിദ്ധി നേടുന്നതിനുള്ള കുറുക്കുവഴിയാണ്. ദാദ്രി സംഭവം നിര്‍ഭാഗ്യകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. ഭാരതം പോലെ മതബഹുലമായ സമൂഹത്തില്‍ ഇതുപോലുള്ളവ സംഭവിക്കാന്‍ പാടില്ല. ബിജെപി പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനത്താണ് ഇത് സംഭവിച്ചത്. ബാഹ്യ അന്തരീക്ഷവും പ്രേരണകളും അടിസ്ഥാനമാക്കി ബിജെപിയെ കുറ്റപ്പെടുത്താന്‍ കഴിഞ്ഞാല്‍പോലും ആ സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന്റെ അപര്യാപ്തതയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.
ഡി. ബാബുപോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: