ന്യൂദല്‍ഹി: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ കേന്ദ്രത്തിന് തുറന്ന മനസാണുള്ളതെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരളം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയില്‍ ഇരു ലൈറ്റ് മെട്രോകളും പൂര്‍ത്തിയാക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പദ്ധതി ചെലവിന്റെ 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കി 60 ശതമാനം പണം വായ്പയിലൂടെ കണ്ടെത്താനുമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: