കൊച്ചി: ഫ്രീകിക്കുകളുടെ തമ്പുരാന്, കരുത്തുറ്റ ഇടംകാലന്‍ ഷോട്ടുകളുടെ ഉപജ്ഞാതാവ്…. അമ്പരപ്പിക്കുന്ന വേഗത്തോടെ വിങ്ങുകളിലൂടെ കുതിച്ചുകയറുന്ന ലോകത്തെ ഏക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക്…. ഇങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് റോബര്‍ട്ടോ കാര്‍ലോസ് എന്ന ബ്രസീലിയന്‍ ഇതിഹാസത്തിന്. ആ റോബര്‍ട്ടോ കാര്‍ലോസ് എന്ന കാനറിപക്ഷി വ്യാഴാഴ്ച മലയാളക്കരയിലെത്തി. ഞായറാഴ്ച ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ദല്‍ഹി ഡൈനാമോസിന്റെ കോച്ചും മാര്‍ക്വീ താരവുമായി.
ഫ്രാന്‍സിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഫാബിയന്‍ ബാര്‍ത്തേസിനെ അമ്പരപ്പിച്ച ഇടംകാലന്‍ ഫ്രീകിക്കിലൂടെ അത്ഭുത ഗോള്‍ നേടിയ സൂപ്പര്‍താരവും ലോക ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളുമാണ് ‘ദി ബുള്ളറ്റ് മാന്‍’ എന്നറിയപ്പെടുന്ന റോബര്‍ട്ടോ കാര്‍ലോസ്. 1997 ജൂണ്‍ മൂന്നിന് ലിയോണില്‍ നടന്ന മത്സരത്തിലായിരുന്നു കാര്‍ലോസിന്റെ അത്ഭുത ഫ്രീകിക്ക്. ഗോള്‍പോസ്റ്റില്‍ നിന്ന് 35 മീറ്റര്‍ അകലെനിന്നായിരുന്നു കാര്‍ലോസിന്റെ ഈ കിക്ക്. വലതുഭാഗത്തുനിന്ന് കാര്‍ലോസ് ഇടംകാലുകൊണ്ട് പായിച്ച കിക്ക് പുറത്തേക്ക് പറക്കുമെന്ന് തോന്നിച്ചെങ്കിലും പോസ്റ്റിന് പത്തുവാര അകലെവച്ച് വായുവില്‍ തിരിഞ്ഞുവന്ന് പോസ്റ്റിനെ ചുംബിച്ച് വലയില്‍ കയറിയപ്പോള്‍ ഫാബിയന്‍ ബാര്‍ത്തേസ് അന്തംവിട്ടു
നോക്കിനില്ക്കുകയായിരുന്നു. ഈ ഗോള്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തരമെന്ന് ഫുട്ബോള്‍ വിദഗ്ദ്ധരുടെ വിശേഷണവും ഏറ്റുവാങ്ങി. മണിക്കൂറില്‍ 137 കിലോമീറ്റര്‍ വേഗതയിലായിരുന്നു പന്ത് പറന്നത്. ഈ ഗോളിലൂടെയാണ് കളിക്കളത്തിലെ ബുള്ളറ്റ് മാന്‍ എന്ന പേരും അദ്ദേഹത്തിന് സ്വന്തമായത്. പിന്നീട് 169 കിലോമീറ്റര്‍ വേഗതയില്‍ വരെ കാര്‍ലോസിന്റെ ഫ്രീകിക്കുകള്‍ പറന്നിട്ടുണ്ട്. 1998-ല്‍ സ്പാനിഷ് കിംഗ്സ് കപ്പില്‍ സിഡി ടെനറിഫെക്കെതിരെ നേടിയ സീറോ ആംഗിള്‍ ഗോളും കാല്പന്തു കളിയിലെ അത്ഭുതമായി ഇന്നും നിലനില്ക്കുന്നു. കാര്‍ലോസ് നേടിയ എല്ലാ ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പലപ്പോഴും പന്ത് വലയില്‍ പതിച്ചശേഷമായിരുന്നു ഗോളികള്‍ പോലും വിവരമറിഞ്ഞിരുന്നത്. മൈതാനമധ്യത്തുനിന്ന് പായിച്ച ഫ്രീകിക്ക് പോലും വലയിലെത്തിക്കാന്‍ കാര്‍ലോസിന്റെ കാലുകള്ക്കായിട്ടുണ്ട്.
1992 മുതല്‍ 2006 വരെയുള്ള 14 വര്‍ഷക്കാലം ബ്രസീലിന്റെ ദേശീയ ജേഴ്സിയണിഞ്ഞ റോബര്‍ട്ടോ കാര്‍ലോസ് മൂന്ന് ലോകകപ്പ് ഉള്‍പ്പെടെ 125 മത്സരങ്ങളില്‍ കളിച്ചു. 11 ഗോളുകളും ഈ ലെഫ്റ്റ് ബാക്ക് സ്വന്തമാക്കി. ബ്രസീല്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരവും കാര്‍ലോസ് തന്നെ. 2002ലെ ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ കുതിപ്പില്‍ കരുത്തുറ്റ പ്രതിരോധവുമായി റോബര്‍ട്ടോ കാര്‍ലോസ് നിലയുറപ്പിച്ചിരുന്നു. 1997, 1999 കോപ്പ അമേരിക്ക, 1997-ലെ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയാണ്. ക്ലബ് ഫുട്ബോളില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ തേരാളിയായിരുന്നു ഇദ്ദേഹം. 1996 മുതല്‍ 2007വരെ റയലിന് വേണ്ടി ബൂട്ടുകെട്ടിയ റോബര്‍ട്ടോ കാര്‍ലോസ് മൂന്നുവട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും, നാല് ലാ ലിഗ കിരീടത്തിലേക്കും ക്ലബ്ബിനെ നയിച്ചു.
2012ല്‍ മുപ്പത്തിയൊമ്പതാം വയസില്‍ പ്രൊഫഷണല്‍ ഫുട്ബോളിനോട് വിട പറഞ്ഞ് പരിശീലക രംഗത്തേക്കു തിരിഞ്ഞു. തുര്‍ക്കി ക്ലബ്ബുകളായ സിവസ്പോര്, അഖിസര്‍ ബെല്ദെയ്സ്പോര് എന്നിവയുടെ മാനേജരായി പ്രവര്‍ത്തിച്ചതിനുശേഷമാണ് 42കാരനായ റോബര്‍ട്ടോ കാര്‍ലോസ് ഇന്ത്യയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: