തിരുവനന്തപുരം: വിമത സ്ഥാനാര്‍ഥികള്‍ക്ക് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ അന്ത്യശാസനം. നിശ്ചിത സമയത്തിനുളളില്‍ പത്രിക പിന്‍വലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്കി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.
പത്രിക പിന്വലിക്കാതിരുന്നാല് കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും സുധീരന് മുന്നറിയിപ്പു നല്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം കോണ്‍ഗ്രസ് ഒന്‍പതു വിമതന്മാരുടെ വെല്ലുവിളിയാണ് നേരിടുന്നത്. മിക്ക നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. വിമതരെ ഏതവിധേനയും അനുനയിപ്പിക്കാന്‍ ജില്ലാ നേതാക്കളോട് സുധീരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് പയ്യോളി നഗരസഭയില്‍ 12 റിബലുകളാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പിന്നാലെയാണ് വിമതര്‍ക്കു മുന്നറിയിപ്പുമായി സുധീരനും രംഗത്തെത്തിയത്. പത്രിക പിന്‍വലിക്കാത്ത വിമതര്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇത്തരം വിമതര്‍ക്കെതിരെ പാര്‍ട്ടി കാര്യമായി അച്ചടക്ക നടപടികള്‍ എടുക്കാറില്ല. എന്നാല്‍ ഇത്തവണ അങ്ങിനെ ആയിരിക്കില്ലെന്നാണ് ചെന്നിത്തലയും മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: