‘വിശ്വമഹാകവി’ കോയമ്പറമ്പത്ത് സച്ചിദാനന്ദന് കുടിയൊഴിഞ്ഞതോടെ കേന്ദ്രസാഹിത്യ അക്കാദമി ശുദ്ധീകരിക്കപ്പെടുകയാണ്. ഇടതുരാഷ്ട്രീയത്തിന്റെ കുഴലൂത്തുകാര്‍ക്ക് ആജീവനാന്തം അട്ടിപ്പേറ് കിടക്കാനുള്ള ലാവണങ്ങളായി കേന്ദ്രസാഹിത്യ അക്കാദമി മുതല്‍ നമ്മുടെ കൊച്ചുകേരളത്തിലെ ലൈബ്രറി കൗണ്‍സിലുകള്‍ വരെ മാറ്റിയെടുത്തവരുടെ മോഹങ്ങള്‍ മുരടിക്കുന്നതിന്റെ സൂചനയാണ് കോയമ്പറമ്പത്ത് സച്ചിദാനന്ദന്റെ രാജിയിലൂടെ വ്യക്തമാകുന്നത്. നാളിതുവരെ കിട്ടിയ ഏതെങ്കിലും ഒരു പദവിയില്‍ നിന്ന് ഇദ്ദേഹം രാജിവെച്ച കഥ കേട്ടിട്ടില്ല. എങ്ങാനും ഒരു വഴിയുണ്ടെങ്കില്‍ ശേഷിക്കുന്ന കാലവും അവിടെത്തന്നെ കഴിയുമായിരുന്നു ഇദ്ദേഹമെന്ന് ഒപ്പമുള്ളവര്‍തന്നെ പറയുന്നു.
അപ്പോള്‍ ഈ രാജി നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണെന്ന് സാരം. ബീഹാര്‍ തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ കേന്ദ്രസാഹിത്യ അക്കാദമിയില്‍ ശുദ്ധീകരണത്തിന് നടപടി ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണത്രെ സച്ചിദാനന്ദന് രാജിവെച്ചത്. മരിക്കുമെന്ന് ഉറപ്പായ ഒരാള്‍ ആത്മഹത്യ ചെയ്ത് പേടിപ്പിക്കും പോലെയുള്ള ഒരു രാജി ആയിപ്പോയി സച്ചിദാനന്ദന്റേതെന്ന് വിവരമുള്ളവരെക്കൊണ്ട് പറയിപ്പിച്ചത് അതാണ്.
കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറി ആയിരിക്കെയാണ് പത്ത് കൊല്ലം മുമ്പ് സച്ചിദാനന്ദന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയെക്കുറിച്ച് കവിത എന്ന് തോന്നിക്കുന്ന എന്തോ ഒന്നിലൂടെ പ്രതികരിച്ചത്. സച്ചിദാനന്ദന്റെ കവിതയുടെ ഗുണം കൊണ്ടാകണം മോദി ഗുജറാത്തില്‍ നിന്ന് വളര്‍ന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതും ഇപ്പോള്‍ ലോകമാകെ ആദരിക്കുന്ന നേതാവായതും. ‘ഗര്‍ഭിണി, ത്രിശൂലം, കുടല്‍മാല’ തുടങ്ങിയ പദാവലികള്‍ മാറാതോരോ വരിയിലും ചേര്‍ത്ത് മോദിക്കെതിരെ ഒരു പതിറ്റാണ്ട് കാലം കഥയും കവിതയും ലേഖനങ്ങളും എഴുതിയിട്ടും ഒരു പ്രയോജനവുമില്ലാതെ വരുമ്പോള്‍ ആരായാലും ഒന്ന് രാജിവെക്കാന്‍ കൊതിച്ചുപോകും. രാജ്യത്താകെ തങ്ങള്‍ ഒത്തുചേര്‍ന്ന് പാകം ചെയ്തെടുത്ത് വിതരണം ചെയ്ത മോദി ഫോബിയ ഇപ്പോള്‍ ബൂമറാംഗാകുന്നതിന്റെ പ്രതികരണമാണ് സച്ചിദാനന്ദനടക്കമുള്ളവര്‍ സൃഷ്ടിക്കുന്ന കോലാഹലത്തിന് പിന്നില്‍.
മോദി ജനങ്ങള്‍ക്ക് പ്രിയങ്കരനാവുകയും ജനങ്ങള്‍ നുണക്കഥകള്‍ തിരിച്ചറിയുകയും ചെയ്തപ്പോഴുള്ള പേടിയില്‍നിന്ന് കരകയറാനാണ് പുരസ്കാരങ്ങള്‍ മടക്കിക്കൊടുക്കലുകളും രാജിനാടകങ്ങളുമെന്ന് തെളിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നതാണ് രാജിയുടെ കാരണമെങ്കില്‍ ഇതിനേക്കാള്‍ ഭയാനകമായ എത്രയോ സംഭവങ്ങള്‍ ഇങ്ങ് കേരളത്തില്‍ നടന്നിരിക്കുന്നു. ഒരു ചോദ്യത്തിന്റെ പേരില്‍ അദ്ധ്യാപകന്റെ കൈവെട്ടിയെറിഞ്ഞ നാടാണിത്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുകാല സമരചരിത്രം പച്ചയ്ക്ക് പറഞ്ഞതിന് സാക്ഷാല്‍ ഉരുളികുന്നത്തുകാരന് പോള്‍ സക്കറിയയെ ഓടിച്ചിട്ടു തല്ലിയ നാടാണിത്. കൂട്ടത്തിലൊരുത്തനെ തല്ലിയിട്ടുപോലും തിളയ്ക്കാത്ത ചോരയാണ് ഇപ്പോള്‍ ഉളുപ്പില്ലാതെ എന്തിനോ വേണ്ടി തിളയ്ക്കുന്നത്. പൂന്താനത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ മാത്രം ധിക്കാരം കാട്ടിയ ഒരു മുന്‍മന്ത്രി മഹാകവിയാണെന്ന് സ്വയം മേനിനടിച്ച് നടക്കുന്ന നാട്ടില്‍ ഇതിനപ്പുറവും നടക്കും.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചപ്പോഴായിരുന്നു
ഇതിനുമുമ്പത്തെ ബഹളം. പൂച്ചാലി ഗോപാലനും കടലുണ്ടി പുരുഷനും സാഹിത്യ അക്കാദമിയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിച്ച കേരളത്തിലാണ് ചൗഹാനെതിരെ വലിയ ബഹളം നടന്നത്. കെഎസ്എഫ്ഡിസി ചെയര്‍മാനായി രാജ്മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസുകാരനെ നാണമില്ലാതെ ചുമക്കുന്നവര്‍ തന്നെയാണ് ഈ സമരക്കാരെന്നോര്‍ക്കണം. കൊട്ടാരക്കര, മൂവാറ്റുപുഴ വഴി മഞ്ചേരിയില്‍ രാപ്പാര്‍ക്കാന്‍ പോയില്ല എന്ന കുറവെങ്കിലും ചൗഹാന് ഇവര്‍ അനുവദിച്ചുകൊടുക്കാതിരുന്നതെന്താണ്? മഹാഭാരതത്തില്‍ യുധിഷ്ഠിരനായി അഭിനയിച്ച സമയത്ത് എം.എ. ബേബിയ്ക്കുവേണ്ടി ചെണ്ടയടിക്കാനോ വല്ല തെരുവ് നാടകത്തിലോ മറ്റോ ചെ ഗുവേരയുടെയോ എ.കെ ഗോപാലന്റെയോ വേഷംകെട്ടാനോ പോയിരുന്നെങ്കില്‍ ചൗഹാന് പരമ യോഗ്യനായേനെ എന്ന് ആര്‍ക്കാണ് അറിയാത്തത്.
യുപിയിലെ ദാദ്രിയില്‍ മോഷ്ടിച്ച പശുവിനെ തെരഞ്ഞെത്തിയ നാട്ടുകാര്‍ അതിനുത്തരവാദിയെന്ന് സംശയിച്ച് ഒരു മധ്യവയസ്കനെ തല്ലിക്കൊന്നതിന് മോദിയാണത്രെ ഉത്തരവാദി. കര്‍ണാടകത്തില്‍ എം.എം. കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നതും കേരളത്തില്‍ എം.എം. ബഷീറിനെ ഭീഷണിപ്പെടുത്തിയതും മോദിയാണത്രെ. രാജ്യത്തെ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ബീഫ് വിളമ്പാത്തതിന് പിന്നില്‍ മോദിയാണ്. കോളേജുകളില്‍ അറവുശാല അനുവദിക്കാത്തത് മോദിയാണ്. സാറാജോസഫിനും എം.എന്‍ കാരശ്ശേരിക്കും മുതല്‍ പുത്തന്‍കൂറ്റ് വിവര്‍ത്തകരായ ഒറ്റമുറി ടാറ്റാഭാസ്കരന്മാര്‍ക്ക് വരെ പേടിയാണ്. ഉണ്ണാനും ഉടുക്കാനും വരെ ഭയക്കണം പോലും ഈ നാട്ടില്‍.
ടാറ്റാ ആകാന്‍ കൊതിച്ച് തമിഴ്നാട്ടില്‍ പോയി ജീവിതം കളഞ്ഞ ഒരാളെ നോക്കി ഒരു ശ്രീനിവാസന് കഥാപാത്രം വിളിക്കുന്ന പേരാണ് ഒറ്റമുറി ടാറ്റാ ഭാസ്കരന് എന്നത്. ഭാസ്കരന് ഇത്രകാലം ടാറ്റായാകാന്‍ കൊതിച്ചിട്ടും കിട്ടിയത് ഒരു ഒറ്റമുറി വീട് മാത്രം. അതുപോലെയാണ് കേരളത്തില്‍ പൊട്ടിമുളയ്ക്കുന്ന ഒരാഴ്ചത്തെ സാംസ്കാരിക നായികമാരുടെ ഗതി. സ്വാമിമാരെ തെറിവിളിച്ചാല്‍ സാംസ്കാരിക നായികയാകാമെന്ന ഒരു സാമൂഹ്യ സാഹചര്യം നുണവിറ്റ് ജീവിക്കുന്ന നമ്മുടെ ചാനലുകള്‍ സൃഷ്ടിച്ചതിന്റെ ഉപോല്പന്നങ്ങളാണ് ഇവര്‍. സ്വാമിയുടെ സ്ത്രീവിരോധത്തില്‍ തുടങ്ങിയ ചര്‍ച്ച രാത്രികാല ചാറ്റിംഗിലേക്കും പിന്നെ ചീറ്റിംഗിലേക്കുമൊക്കെ വഴിമാറിയപ്പോഴാണത്രെ നായിക മുങ്ങിയത്.
പഠിപ്പിക്കുന്ന കോളേജ് റപ്പായീടെ ഹോട്ടലാണെന്ന് ധരിച്ചാലും സാംസ്കാരിക നായികയുടെ പട്ടം എളുപ്പത്തില്‍ തരപ്പെടുത്താനാവുന്ന കാലമാണിത്. അതിനിടയിലാണ് വാങ്ങിയ പുരസ്കാരം തിരിച്ചുകൊടുത്ത് സാറാ ജോസഫ് എന്ന ആംആദ്മി നേതാവ് മോദിക്കെതിരെ വിപ്ലവം പ്രഖ്യാപിച്ചത്. ആപ്പിന്റെ തൊപ്പിയുമിട്ട് അഴിമതിക്കെതിരെ സമരം പ്രഖ്യാപിച്ച് അധികാരത്തിലേറിയ നേതാവ് ഓരോ രണ്ട് മാസം കൂടുമ്പോഴും കൈക്കൂലിയുടെയും സ്ത്രീപീഡനത്തിന്റെയുമൊക്കെ പേരില്‍ ഇടത്തും വലത്തുമിരിക്കുന്നവരുടെയൊക്കെ രാജി എഴുതിവാങ്ങുന്ന കാലമാണ്. ഇമ്മാതിരി കൊടുക്കല്‍ വാങ്ങലുകള്‍ പിന്നെ രാജിയിലും വാങ്ങിയത് തിരികെ കൊടുക്കലിലുമൊക്കെയല്ലാതെ എവിടെയെത്തിച്ചേരാനാണ്?
എഴുപതുകളിലെ സച്ചിദാനന്ദനെ എണ്‍പതുകളിലെ സച്ചിദാനന്ദന് വെടിവെച്ചുകൊന്നുവെന്ന് ഒരിക്കല്‍ മലയാളത്തിലെ ഒരെഴുത്തുകാരന് നിരീക്ഷിച്ചിട്ടുണ്ട്. ഓരോ പത്ത് കൊല്ലം കൂടുമ്പോഴും സച്ചിദാനന്ദന് അഭിപ്രായം മാറ്റിപ്പറയുമെന്ന ഒരു ധ്വനിയുണ്ട് ആ പറഞ്ഞതിന്. കുറ്റിക്കാട്ടില്‍ നിന്ന് കുറ്റിക്കാട്ടിലേക്ക് താമസം മാറ്റുന്ന മുയലിന്റെ സ്വഭാവമാണത്. ഒന്നില്‍ നിന്ന് അടുത്തതിലേക്ക് ചാടുമ്പോള്‍ ഇതാണ് പഴയതിനേക്കാള്‍ വലിയ കുറ്റിക്കാടെന്ന് ആ മുയല് വീമ്പ് പറഞ്ഞുകൊണ്ടേയിരിക്കും. കുറ്റിക്കാടല്ലാതെ വലിയൊരു കാടൊന്നും സ്വപ്നം കാണാനുള്ള ത്രാണി പോലും അതിനുണ്ടാവില്ല.
കേന്ദ്രസാഹിത്യ അക്കാദമിയിലിരുന്ന് കൊടുങ്ങല്ലൂര്ക്കാരന് ഇത്രകാലവും കുടപിടിച്ചതും കൊടിപിടിച്ചതും ആര്‍ക്കുവേണ്ടിയാണെന്ന് മനസ്രിലാക്കാത്തവരല്ല മലയാളികള്‍ എന്ന് സാരം. സ്വച്ഛ് ഭാരത് എന്ന് നരേന്ദ്രമോദി പറഞ്ഞപ്പോള്‍ കോയമ്പറമ്പത്ത് സച്ചിദാനന്ദന് ഇത്രയും കരുതിയിരിക്കില്ല. എല്ലാ മാറാലകളെയും അടിച്ചുതൂത്ത് വൃത്തിയാക്കുക എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം. എട്ടുകാലിയും തേളും പഴുതാരയും കുളയട്ടയും നീര്‍ക്കോലി മുതല്‍ അണലിവരെയുള്ള പാമ്പിന്‍കൂട്ടങ്ങളും ഉണ്ടുറങ്ങി കഴിഞ്ഞുകൂടിയ ലാവണങ്ങളിലൊക്കെ ആ ശുദ്ധീകരണം എത്തുകയാണ്. പദവിയുടെ പട്ടുമെത്തയില്‍ സുഖം പിടിച്ച് ചുരുണ്ടുകൂടിയ കാലം കഴിഞ്ഞു. ഇച്ഛാഭംഗം സ്വാഭാവികമാണ്. സര്‍ഗാത്മകത തീരെ വറ്റിപ്പോകുമ്പോള്‍ അത്താഴമുണ്ണാന്‍ അല്പം വെട്ടം തേടുന്നതിന്റെ ദയനീയത മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: