തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പോരാട്ട ചിത്രം വ്യക്തമായി. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ രൂക്ഷമായ വിമതശല്യം നേരിടുന്നുണ്ട്. അന്തിമ സ്ഥാനാര്‍ഥി പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പ്രസിദ്ധീകരിച്ചു.
നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അവസാനിച്ചത്. ഉടന്‍ വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ചിഹ്നങ്ങള്‍ അനുവദിച്ചു. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥിക്കോ അയാളുടെ ഏജന്റിനോ നല്കി. സ്ഥാനാര്‍ഥികളുടെ പട്ടിക മലയാള അക്ഷരമാലാക്രമത്തിലാണ് പേരുകള്‍ കൊടുത്തിരിക്കുന്നത്. പേരിന് മുമ്പെയുള്ള ആദ്യ അക്ഷരങ്ങള്‍, വല്ലതുമുണ്ടെങ്കില്‍ അവഗണിക്കും.പട്ടികയില്‍ ചേര്‍ത്തിട്ടുള്ള അതേ ക്രമത്തിലായിരിക്കും ബാലറ്റ് പേപ്പര്‍ അച്ചടിക്കുക. രാത്രിയോടെ ബാലറ്റുകള്‍ അച്ചടിക്കാനായി പ്രസ്സുകളിലേക്ക് നല്‍കുകയും ചെയ്തു.
വെള്ളിയാഴ്ച രണ്ടായിരത്തോളം പേരാണ് പത്രിക പിന്‍വലിച്ചത്.
സൂക്ഷ്മ പരിശോധനയില്‍ മൂവായിരത്തോളം പത്രികകള്‍ തള്ളിപ്പോയി. തര്‍ക്കം മൂലം മാറ്റിവച്ച അഞ്ഞൂറിലധികം പത്രികകളില്‍ തെളിവെടുപ്പ് നടന്നു. അന്യായമായി പത്രിക തള്ളിയെന്ന പരാതിയും വ്യാപകമാണ്. ഇതു സംബന്ധിച്ചു മാത്രം അമ്പതോളം പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയിട്ടുണ്ട്. കോടതികളിലും കേസ് എത്തി. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രിക തള്ളരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടര്‍മാരോടും വരണാധികാരികളോടും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കമ്മീഷന്റെ നിര്‍ദ്ദേശം അവഗണിച്ച് കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിസാരതെറ്റുകള് പോലും ചൂണ്ടിക്കാട്ടി പത്രികകള്‍ തള്ളിയതാണ് പരാതികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
1995-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ചട്ടം 28(4) പ്രകാരം, രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് പേര് ഒരേപോലെ ആണെങ്കില്‍ തിരിച്ചറിയുന്നതിനായി തൊഴില്‍, വീട്ടുപേര് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച്, അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗം സ്വീകരിച്ച് വ്യത്യാസം കാണിക്കണം. ഇത്തരം സംഗതിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയിലും ബാലറ്റ് പേപ്പറിലും പേരുകള്‍ വിന്യസിക്കേണ്ടത് വ്യത്യാസം വരുത്താന്‍ ചേര്‍ത്ത പേരിന്റെ ആദ്യ അക്ഷരമാലാക്രമത്തിലായിരിക്കണം.
ഗ്രാമ- ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ സാധാരണയായി പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസ്സുകള്‍ കോടതി ഫയലില്‍ സ്വീകരിക്കില്ല. അങ്ങനെ ഈ പരാതികള്‍ പിന്നീട് തെരഞ്ഞെടുപ്പ് കേസുകളായി മാറുകയാണ് ചെയ്യുന്നത്. ഇത്തവണ പതിവിലും ഏറെ തെരഞ്ഞെടുപ്പ് കേസുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: