കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 90 ഓളം പേര് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തില്‍ രണ്ട് മലയാളികളും മരിച്ചു. കോട്ടയം കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനിത (മണിക്കുട്ടി 24), ഉഴവൂര്‍ മേച്ചേരില്‍ പരേതനായ രാജൂവിന്റെ (രാജപ്പന്) മകള്‍ രമ്യ (24) എന്നിവരാണ് മരിച്ച മലയാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍ പാളിച്ചയുണ്ടായതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
കൊല്‍ക്കത്ത നഗരത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ധാകുരിയയിലെ എഎംആര്‍ഐ ആശുപത്രിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള ഏഴുനില ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് തീ കണ്ടത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ആശുപത്രി പരിസരത്തേക്ക് ഓടിയെത്തിയെങ്കിലും സുരക്ഷാ ജീവനക്കാര്‍ ആട്ടിയോടിക്കുകയായിരുന്നത്രെ. തുടര്‍ന്ന് തീ അതിവേഗം പടരുകയായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ നഗരവികസന മന്ത്രി ഫിര്‍ഹദ് ഹക്കീം അറിയിച്ചു. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.
തീയും പുകയും ഉയര്‍ന്നതോടെ ജനല്‍ പാളികള്‍ തകര്‍ത്താണ് അഗ്നിശമന സേനാംഗങ്ങള്‍ ഐസിയു, ഐസിസിയു, ഇന്റന്‍സീവ് തെറാപ്പി യൂണിറ്റ്, ക്രിട്ടിക്കല്‍ കീയര്‍ യൂണിറ്റ് എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ രോഗികളെ പുറത്തെത്തിച്ചത്. ഗോവണി വഴി പുറത്തെത്തിക്കാന്‍ വയ്യാത്ത അവസ്ഥയിലുള്ള പല രോഗികളെയും കപ്പിയും കയറും മറ്റും ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ആശുപത്രി പരിസരത്തേക്കുള്ള റോഡുകളെല്ലാം ഇടുങ്ങിയതായതിനാല്‍ കെട്ടിടത്തിനുള്ളില്‍ കടക്കാനും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടിയതായി മന്ത്രി പറഞ്ഞു.
ഓടിരക്ഷപ്പെടാന്‍ വയ്യാത്ത അവസ്ഥയില്‍ ക്രിട്ടിക്കല്‍ കീയര്‍, ഓര്‍ത്തോപീഡിക് യൂണിറ്റുകളില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചവരില്‍ ഏറെയും. 25 ഫയര്‍ എഞ്ചിനുകളുമായി 250ഓളം അഗ്നിശമന സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ആശുപത്രിയിലെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് ഉയര്‍ന്ന തീ മറ്റു നിലകളിലേക്ക് അതിവേഗം പടരുകയായിരുന്നു. ആശുപത്രിയിലെ അഗ്നി പ്രതിരോധ സംവിധാനങ്ങളും തകരാറിലായിരുന്നുവെന്ന് പറയപ്പെടുന്നു. തീപിടിത്തമുണ്ടാകുമ്പോള്‍ ആശുപത്രി കെട്ടിടത്തില്‍ 160 രോഗികള്‍ ഉണ്ടായിരുന്നതായി എഎംആര്‍ഐ ആശുപത്രി സീനിയര്‍ വൈസ് പ്രസിഡന്റ് എസ്. ഉപാധ്യായ പറഞ്ഞു. ശരിയായ അഗ്നിപ്രതിരോധ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ തീ പടരില്ലായിരുന്നുവെന്ന് ഫയര്‍ സര്‍വ്വീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡി. ബിശ്വാസ് വ്യക്തമാക്കി.
കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ രാത്രി വൈകിയും ആശുപത്രിയില്‍ നിന്ന് നീക്കിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെപ്പേര്‍ ശ്വാസം മുട്ടിയും മരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ നിന്ന് റേഡിയോ വികിരണ ചോര്‍ച്ച നടന്നിട്ടുണ്ടോയെന്നറിയാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചതായി സംസ്ഥാന മന്ത്രി ജാവേദ് ഖാന് അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് എഎംആര്‍ഐ ആശുപത്രി അധികൃതര്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കും. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ അവര്‍ ഉത്തരവിട്ടു. അധികൃതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രിയുടെ എട്ടോളം മാനേജ്മെന്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകാത്ത ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രോഷാകുലരായ രോഗികളും ജനങ്ങളും റിസപ്ഷന് കൗണ്ടര്‍ അടിച്ചുതകര്‍ത്തു. ആശുപത്രിയിലെ രജിസ്റ്ററുകളും മറ്റും വലിച്ചെറിയുകയും ചെയ്തു. ദുരന്തത്തില്‍ ഗവര്‍ണര്‍ എം.കെ. നാരായണന് നടുക്കം രേഖപ്പെടുത്തുകയും ത്വരിതഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ കൊല്‍ക്കത്തയില്‍ ഹെല്പ്പ്ലൈന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നമ്പറുകള്‍: 09932215296, 09831225067.
പ്രതികരിക്കാൻ ഇവിടെ എഴുതുക: