കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിക്കു ഒരുക്കങ്ങള്‍ തുടങ്ങി. പാടശേഖരങ്ങളിലും കായല്‍നിലങ്ങളിലും മടവീഴ്ച തടയാന്‍ പുറംബണ്ട് നിര്‍മിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നു. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു വെള്ളം വറ്റിക്കുന്ന ജോലിയും തുടങ്ങി.
കുട്ടനാട് പാക്കേജില്‍പെടുത്തി പുറംബണ്ട് നിര്‍മാണം പൂര്‍ത്തിയായ റാണി കായലിലും ഇത്തവണ പുഞ്ചക്കൃഷി ചെയ്യും. ഇതോടൊപ്പമുള്ള ചിത്തിര കായലില്‍ കഴിഞ്ഞ പുഞ്ച മുതല്‍ കൃഷി ആരംഭിച്ചിരുന്നു. കഴിഞ്ഞ പുഞ്ചക്കൊയ്ത്തിനു ശേഷം വെള്ളം നിറച്ചിട്ട 12,500 ഹെക്ടര്‍ നിലത്താണ് ഇപ്പോള്‍ പമ്പിങ് ആരംഭിച്ചത്.
വെള്ളം വറ്റിച്ച ശേഷം നിലം ഒരുക്കി നവംബര്‍ ഒന്നിനും 15നും മധ്യേ വിത്ത് വിതയ്ക്കും.അതേസമയം, കുട്ടനാട് പാക്കേജില്‍പെടുത്തി പുറംബണ്ട് നിര്‍മിച്ചിട്ടില്ലാത്ത മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കായല്‍–പാടശേഖരങ്ങള്‍ മടവീഴ്ചാ ഭീഷണിയില്‍നിന്നു സംരക്ഷണം കിട്ടുമോയെന്ന ആശങ്കയിലാണ്. കട്ടയും കുറ്റിയും ഉപയോഗിച്ചു പാരമ്പര്യരീതിയിലാണ് ഇവിടെയെല്ലാം പുറംബണ്ട് സംരക്ഷിക്കുന്നത്.
അതിനായി വന്‍ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നില്ല. പമ്പിങ് സബ്സിഡിയായി മുന്‍വര്‍ഷങ്ങളില്‍ കിട്ടേണ്ടിയിരുന്ന ഏഴു കോടിയോളം രൂപ ഇതുവരെ നല്‍കിയിട്ടുമില്ല. പുഞ്ചക്കൊയ്ത്തിനു ശേഷം മല്‍സ്യകൃഷി ചെയ്ത 5,000 ഹെക്ടറില്‍ മല്‍സ്യ വിളവെടുപ്പിനു ശേഷം നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവും വിത്ത് വിതയ്ക്കും.
രണ്ടാംകൃഷി ഇറക്കുകയും ഇപ്പോള്‍ കൊയ്ത്തു തുടങ്ങുകയും ചെയ്തിട്ടുള്ള 10,000 ഹെക്ടറില്‍ ഡിസംബര്‍ 10ന് ശേഷമെ വിത്ത് വിതയ്ക്കൂ. ആകെ മൂന്നു ഘട്ടങ്ങളിലായി ആകെ 27,500 ഹെക്ടര്‍ നിലത്തായിരിക്കും ഇത്തവണ പുഞ്ചക്കൃഷി ചെയ്യുന്നത്. ഇത്തവണ നെല്‍വിത്ത് പ്രശ്നം ഉണ്ടാകില്ലെന്നാണു കര്‍ഷകരുടെ വിശ്വാസം.
രണ്ടാംകൃഷിയുടെ വിളവെടുപ്പു നടക്കുന്നതിനാല്‍ വിത്തിനുവേണ്ടി ഗുണമേന്മയുള്ള നെല്ല് ലഭിക്കുന്നുണ്ട്. തികയാതെ വരുന്ന നെല്‍വിത്ത് സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: