സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ ഈ മാസം 20 ന് റഫറണ്ടം നടക്കുകയാണ്. 15 ശതമാനം ജീവനക്കാരുടെ വോട്ട് നേടുന്ന സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കും. കേരള വൈദ്യുതി മസ്ദൂര്‍ സംഘവും (ബിഎംഎസ്)മത്സരരംഗത്ത് സജീവമായുണ്ട്. മാറിയ സാഹചര്യത്തില്‍ ബിഎംഎസ് യൂണിയന് അംഗീകാരം നേടാനാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഒരു മാറ്റത്തിന്റെ കാഹളമായിരുന്നു. ശരാശരി മൂന്നിലൊന്ന് വോട്ട് തിരുവനന്തപുരത്ത് ലഭിച്ചു. കാസര്‍കോഡും ഇതോടൊപ്പമുള്ള പിന്തുണ ഏറെക്കാലമായി ലഭിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള വിമാനത്താവള വിരുദ്ധ സമരം വിജയിപ്പിക്കാനായത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സ്വീകാര്യത വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ബിഎംഎസ് അടക്കമുള്ള പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള നിലയാണുള്ളത്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എസ്എന്‍ഡിപിയുടെ സാന്നിദ്ധ്യം ഇത്തവണ കരുത്ത് വര്‍ധിപ്പിക്കുമെന്നുറപ്പ്. അതായത് ഈ എട്ടു ജില്ലകളില്‍ 25 മുതല്‍ 35 ശതമാനം വരെ ജനപിന്തുണ ഇന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്കിടയിലും ഈ പിന്തുണയുള്ള സമൂഹമുണ്ട്. ബാക്കി ആറ് ജില്ലകളില്‍ നിലവിലുള്ള 10 ശതമാനം പിന്തുണ മാറിയ സാഹചര്യത്തില്‍ 15 മുതല്‍ 25 ശതമാനമെങ്കിലും ആകുമെന്നുറപ്പ്.
പക്ഷേ, വൈദ്യുതി മസ്ദൂര്‍ സംഘത്തി(ബിഎംഎസ്)ന്റെ പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിയിട്ടില്ലെന്നതിനാല്‍ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും മറ്റു യൂണിയനുകളില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഏതാനും ജില്ലകളില്‍ മാത്രമാണ് നമുക്ക് സംഘടനാ പ്രവര്‍ത്തനം സജീവമായുള്ളത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെ കണ്ട് മസ്ദൂര്‍ സംഘിന് അനുകൂലമായി വോട്ടി ചെയ്യിക്കാന്‍ വേണ്ട പ്രചാരണം നല്കണമെന്നഭ്യര്ത്ഥിക്കുന്നു. അങ്ങനെ ചെയ്താല്‍ റഫറണ്ടത്തില്‍ 15 ശതമാനം ജീവനക്കാരുടെ വോട്ടോടെ വൈദ്യുതി മസ്ദൂര്‍ സംഘി(ബിഎംഎസ്)ന് അംഗീകാരം നേടാനാവുമെന്നുറപ്പുണ്ട്.
കെഎസ്ആര്‍ടിസിയില്‍ ഈയിടെ നടന്ന റഫറണ്ടത്തില്‍ മുമ്പ് 150 ല്‍ താഴെ വോട്ടുണ്ടായിരുന്ന ബിഎംഎസ് യൂണിയന് ആയിരത്തി അഞ്ഞൂറിനടുത്ത് വോട്ട് നേടി എന്ന് നാം ഓര്‍ക്കണം. കൊച്ചിന് ഷിപ്പ്യാര്ഡ്, അപ്പോളോ ടയേഴ്സ്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങി ഈ വര്‍ഷം റഫറണ്ടം നടന്ന എല്ലാ സ്ഥാപനങ്ങളിലും ബിഎംഎസ് യൂണിയന് അംഗീകാരം നേടിയെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
വൈദ്യുതി ബോര്‍ഡിലെ റഫറണ്ടത്തിലും ബിഎംഎസ് യൂണിയന്റെ വിജയം അനിവാര്യമാണ്. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍. ഈ വിജയം അടുത്ത തെരഞ്ഞെടുപ്പുകളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഏറെ ഊര്‍ജ്ജം നല്‍കുമെന്ന് ഉറപ്പാണല്ലോ.
അതിനാല്‍ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓരോ പ്രവര്‍ത്തകരും കെഎസ്ഇബിയില്‍ പരിചയമുള്ള മുഴുവന്‍ ജീവനക്കാരേയും നേരിട്ടുകണ്ട് നമ്മുടെ വിജയസാധ്യത ബോധ്യപ്പെടുത്തുകയും വൈദ്യുതി മസ്ദൂര്‍ സംഘി(ബിഎംഎസ്)ന് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു. കെഎസ്ഇബി റഫറണ്ടത്തിലെ വിജയം നാളത്തെ നമ്മുടെ വിജയത്തിന്റെ നാന്ദികുറിയ്ക്കലാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: