തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രതികരിച്ചതിന് ഡെപ്യൂട്ടേഷന് റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോളേജ് അധ്യാപകന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊല്ലം എസ്എന്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ കെ. ജയപ്രസാദാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തില്‍ തന്റെ ഡെപ്യൂട്ടേഷന് റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. മാത്രമല്ല തന്നെ തിരികെ കൊല്ലം എസ്എന്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് തടയണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.ഡെപ്യൂട്ടേഷന് കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് കൊല്ലം എസ്എന്‍ കോളേജ് മാനേജര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറും ഡെപ്യൂട്ടേഷന് നീട്ടുന്നതില്‍ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ധനകാര്യവകുപ്പിനും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. മാത്രമല്ല ഡെപ്യൂട്ടേഷന് സംസ്ഥാനസര്‍ക്കാരിന് ചെലവ് കുറയ്ക്കുന്നതുമാണ്. എത്രയോ വര്‍ഷങ്ങളായി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിരവധി അധ്യാപകര്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നെന്നും ജയപ്രസാദ് കമ്മീഷന് നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ അടക്കമുള്ളവരുടെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് ഡോ.കെ.ജയപ്രസാദിനെതിരെ നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനു പുറകില്‍ മുസ്ലിംലീഗിന്റെ രഹസ്യ അജണ്ടയുണ്ടെന്നുള്ളതും വ്യക്തമാണ്. ലീഗിന് താത്പര്യമില്ലാത്തവരെയും എതിരുനില്ക്കുന്നവരെയും ഔദ്യോഗിക പദവികളില്‍ നിന്ന് തുരത്തിയോടിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: