പത്തനംതിട്ട: നിശബ്ദതയുടെ വരക്കാരന് കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായും കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗള്‍ഫ് കോര്‍ണര്‍, സൈലന്‍സ് പ്ലീസ്, ബെസ്റ്റ് ഒഫ് സൈലന്‍സ് പ്ലീസ്, നേതാക്കളുടെ ലോകം എന്നീ പുസ്തകങ്ങളും ജോയി കുളനട രചിച്ചു. കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, കാര്‍ട്ടൂണ്‍ അക്കാദമി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1969ല്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് ജോയി കുളനടയുടെ ആദ്യ കാര്‍ട്ടൂണ്‍ മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം വീക്ഷണം ദിനപത്രത്തിലും കാനറ ബാങ്കിലും ജോലി ചെയ്തു. 1977ല്‍ അബുദാബി കോമേഴ്സ്യല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായി. ആ സമയത്താണ് കേരളത്തിലെ വിവിധ പ്രസിദ്ധീകരണങ്ങള്‍ക്കും ഗള്‍ഫിലെ പല പ്രസിദ്ധീകരണങ്ങളിലും കാര്ട്ടൂണുകള് വരച്ചത്.
നിരവധി കാരിക്കേച്ചറുകളും വരച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്സ് ന്യൂസ്, അറബി മാസികയായ അല്‍ ഹദാഫ് തുടങ്ങിയവയിലൂടെ ജോയിയുടെ നിശബ്ദ കാര്ട്ടൂണുകള് ലോകത്തെ ചിരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: