അഹമ്മദാബാദ്: പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനായി രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും കുഴപ്പമില്ലെന്ന് ആഹ്വാനം ചെയ്ത സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ഗുജറാത്ത് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി.
ഒക്ടോബര്‍ മൂന്നിന് സൂററ്റില്‍ നടന്ന യോഗത്തിലാണ് പോലീസുകാരെ കൊല്ലാന്‍ ഹാര്‍ദിക് ആഹ്വാനം ചെയ്തത്. തങ്ങള്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാട്ടി വിപുല്‍ ദേശായി എന്ന യുവാവ് പോലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. ഇതറിഞ്ഞ് വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഹാര്‍ദിക യോഗം വിളിച്ചു ചേര്‍ത്തതും ഇത്തരത്തില്‍ ആഹ്വാനം ചെയ്തതും.
പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെയാണ് ഹാര്‍ദിക്കിന് നേരെ കേസെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഹാര്‍ദിക് വ്യക്തമാക്കി. പോലീസുകാരെ കൊലപ്പെടുത്താന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ല. വിപുല്‍ ദേശായിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന് വേണ്ടി പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതവും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പട്ടേലിനെ ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ അക്രമം ഉണ്ടായി. മോര്‍ബി ജില്ലയില്‍ പ്രക്ഷോഭകര്‍ സംസ്ഥാന സര്‍ക്കാരിന്റെ ബസിന് തീവച്ചു. ബര്‍ദോളിയിലും സൂററ്റിലും അക്രമങ്ങള്‍ അരങ്ങേറി.
സൂററ്റില്‍ ദേശീയപാത 8 ഉപരോധിക്കാന്‍ ശ്രമിച്ച പട്ടേല്‍ വിഭാഗം നേകാവ് അല്‍പേഷ് കതാരിയ അടക്കം പതിനേഴ് പേരെ പോലീസ് അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: