തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇതിനെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ല. ഈ സ്ഥാപനത്തെ സംരക്ഷിച്ച് തൊഴില്‍ സംരക്ഷണവും ജനസേവനവും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പായി പ്രഖ്യാപിക്കുക, ക്ഷാമബദ്ധ കുടിശിക പൂര്‍ണമായും നല്‍കുക, മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനുമുന്നില്‍ കെഎസ്ടിഎംപ്ലോയീസ് സംഘ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഇടതുവലതുസര്ക്കാരുകളും അവരുടെ യൂണിയനുകളുമാണ്. ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കാതെ കെടുകാര്യസ്ഥതമൂലം തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന മാനേജ്മെന്റ് നിലപാടുകള്‍ തിരിച്ചറിഞ്ഞ് ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനു തയ്യാറാകുമെന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പുനല്‍കി.
യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. ജോതിഷ്കുമാര്‍, യൂണിയന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ്, സംഘടനാ സെക്രട്ടറി കെ.എല്‍.രാജ്മോഹന്‍, സംസ്ഥാന സെക്രട്ടറി പ്രദീപ് വി. നായര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: