കൊച്ചി: സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതും വോട്ട് ചോദിക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് മുസ്ലിം സംഘടനകള്‍. സംഘടനകളുടെ യാഥാസ്ഥിതിക പിന്തിരിപ്പന് നിലപാടുകള്‍ക്ക് പിന്തുണയുമായി മുസ്ലിം ലീഗും സിപിഎമ്മും.
വനിതാ സംവരണം അനാവശ്യമാണെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ വ്യക്തമാക്കിയപ്പോള്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനെ തീവ്രമായ എതിര്‍ക്കുന്ന സമസ്ത വിഭാഗം പണ്ഢിതന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാന്തപുരവുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തിയ സിപിഎമ്മും സമസ്തയുടെ ‘സഹോദര’ സംഘടനയായ മുസ്ലിം ലീഗും കടുത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയാണ്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പോലും ഇരു പാര്‍ട്ടികളും തയ്യാറായിട്ടില്ല.
അടുത്തിടെ കേരള മുസ്ലിം ജമാ അത്ത് എന്ന പേരില്‍ കാന്തപുരം സ്ത്രീകള്‍ക്ക് അംഗത്വമില്ലാത്ത പുതിയ സംഘടന രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ് വനിതാ സംവരണത്തിനെതിരെ കാന്തപുരം പ്രസ്താവന നടത്തിയത്. കാന്തപുരവുമായി മാസങ്ങള്‍ക്ക് മുന്‍പ് കെ.ടി. ജലീല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പൊതുവെ ‘അരിവാള്‍ സുന്നികള്‍’ എന്നാണ് കാന്തപുരം വിഭാഗത്തിനുള്ള വിശേഷണവും. പുരോഗമന നിലപാടുകള്‍ തള്ളി അടിക്കടി സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന കാന്തപുരത്തെ വാക്കാല്‍ പോലും സിപിഎം എതിര്‍ക്കാത്തത് തെരഞ്ഞെടുപ്പ് ധാരണയുടെ പേരിലാണ്. എസ്എന്‍ഡിപി യോഗത്തെ സംസ്ഥാന നേതൃത്വം ഒന്നടങ്കം ആക്രമിക്കുമ്പോഴാണിത്.
കാന്തപുരത്തിന്റെ അതേ നിലപാടാണ് ഇ.കെ. വിഭാഗം സുന്നികള്‍ക്കുമുള്ളത്. സമസ്ത യുവ പണ്ഢിതന് സിംസാറുല്‍ ഹഖ് ഹുദവിയുടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പ്രസംഗത്തില്‍ തീവ്ര സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കുന്നുണ്ട്. പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ. ”വീടുകളില്‍ അച്ചടക്കത്തോടെ മക്കളെ നോക്കി ഭര്‍ത്താവിനെ പരിചരിച്ച് നല്ല തലമുറയെ സൃഷ്ടിക്കേണ്ട ഉമ്മമാരെ പൊതുപ്രവര്‍ത്തനത്തിന് ഇറക്കേണ്ട. ഇത് അള്ളാഹുവിന് എതിരാണ്. തന്റെ ഭാര്യയെ നീ മെമ്പറാക്കേണ്ട ഹറാമാണ്”. ഇതിനെതിരെ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളും വരുന്നുണ്ട്. എന്നാല്‍ ‘നിയമപരമായുള്ള നിര്‍ബന്ധ സാഹചര്യം’ സംബന്ധിച്ച് ചര്‍ച്ച ചെയ്യാതെ അഭിപ്രായം പറയാനാകില്ലെന്നാണ് സമസ്തയുടെ നിലപാട്. സംഘടന ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് സമസ്തകേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് ജന്മഭൂമിയോട് പറഞ്ഞു. ”സ്ത്രീകള്‍ പൊതുരംഗത്തിറങ്ങേണ്ടവരല്ല. എന്നാല്‍ സ്ത്രീ സംവരണം നിയമപരമായി നിര്‍ബന്ധമായ സാഹചര്യത്തില്‍ നിലപാട് എന്താകണമെന്ന് ആലോചിച്ച് തീരുമാനിക്കു”മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് കുടുംബാംഗങ്ങളാണ് സമസ്തക്കും മുസ്ലിം ലീഗിനും നേതൃത്വം നല്‍കുന്നത്. തങ്ങളെ നിയന്ത്രിക്കുന്നത് സമസ്തയാണെന്നതിനാല് എതിര്‍ത്ത് പറയാന്‍ ലീഗ് നേതൃത്വത്തിനുമാകില്ല. വനിതാ നേതാക്കളെ ഉയര്‍ത്തിക്കൊണ്ട് വരണമെന്ന് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി പ്രതികരിച്ചെങ്കിലും സമസ്തക്കെതിരെ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അടുത്തിടെ സിപിഎമ്മിന് അനുകൂലമായ പ്രസ്താവനമായി സമസ്ത നേതാവ് അമ്പലക്കടവ് ഹമീദ് ഫൈസി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സമസ്തയെ പ്രകോപിപ്പിക്കേണ്ടെന്നാണ് ലീഗ് തീരുമാനം.
ലീഗ് നേതാക്കളുടെ ഭാര്യമാര്‍ മത്സരംഗത്തിറങ്ങാത്തതും താഴെത്തട്ട് മുതല്‍ നേതൃനിരയിലുള്ള വനിതകളുടെ അഭാവവും ലീഗിനെതിരെ ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിനായി മതയാഥാസ്ഥിതിക നിലപാടുകളെ പിന്തുണയ്ക്കുകയാണ് സിപിഎമ്മും മുസ്ലിം ലീഗും ചെയ്യുന്നത്. മലപ്പുറത്ത് വനിതാ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഭര്‍ത്താവിന്റെ പടം അച്ചടിച്ച് വോട്ടഭ്യര്‍ത്ഥിച്ചത് യാദൃശ്ചികമല്ലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: