എരുമേലി: മതേതരത്വം പ്രസംഗിച്ചു നടക്കുന്ന യുഡിഎഫില്‍ ഗ്രൂപ്പുകളെ പ്രീണിപ്പിക്കാനുള്ള ശ്രമം വിവാദത്തിലേക്ക്. ഒരൊറ്റ മുസ്ലീം മതവിശ്വാസിക്കും എരുമേലിയില്‍ സ്ഥാനാര്‍ത്ഥിത്വം നല്കാന് കോണ്‍ഗ്രസിനായില്ല. യുഡിഎഫ് മുന്നണിയുടെ നിലപാടിനെതിരെ ഇസ്ലാംമതവിശ്വാസികളില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. യുഡിഎഫിലെ സീറ്റുകള്‍ കേരളകോണ്‍ഗ്രസും കോണ്‍ഗ്രസും വീതംവച്ചപ്പോള്‍ ത്രിതല പഞ്ചായത്തുകളില്‍ ഒന്നില്‍പ്പോലും മത്സരിക്കാന്‍ ഇസ്ലാംമതവിശ്വാസികള്‍ക്ക് അവസരം നല്‍കിയില്ലെന്നും പറയുന്നു. അവസാനവട്ടവും മുന്‍പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിമത മുസ്ലീം സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പുകളെ പ്രീണിപ്പിക്കാന്‍വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പത്രികപിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എരുമേലി ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് ഐഗ്രൂപ്പ് നേതാവ് നാസര്‍ പനച്ചി, അന്‍സാരി പാടിക്കല്‍ എന്നിവര്‍ നല്കിയ പത്രികകള്‍ സുഹൃത്തായ റജി അമ്പാറയ്ക്ക് വേണ്ടി പിന്‍വലിച്ചിരുന്നു.
ഇസ്ലാംമതവിശ്വാസികളെ രംഗത്തിറക്കി വോട്ടുബാങ്ക് സൃഷ്ടിച്ച് വിജയിക്കുന്ന സ്ഥിരമായ കാഴ്ച ഇത്തവണ എരുമേലി ഗ്രാമപഞ്ചായത്തില്‍ ഉണ്ടാകാനിടയില്ലെന്നും ഈ ഒഴിവാക്കല്‍ അന്വേഷണ വിധേയമാക്കണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഈ അവഗണന വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ മുന്നണികളിലെ പല സ്ഥാനാര്‍ത്ഥികളും ആശങ്കയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: