ന്യൂദല്‍ഹി: ബാറ്റ് കൊണ്ടു വിസ്ഫോടനം സൃഷ്ടിക്കാന്‍ വീരേന്ദര്‍ സെവാഗ് ഇനി ക്രിക്കറ്റ് മൈതാനങ്ങളിലുണ്ടാകില്ല. രാജ്യാന്തര, ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് വിരമിക്കുന്നുവെന്ന് ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാന് പ്രഖ്യാപിച്ചു. തന്റെ മുപ്പത്തിയേഴാം ജന്മദിനമായ ഇന്നലെയാണ് കളി നിര്‍ത്തുന്നുവെന്ന് ട്വിറ്ററിലൂടെ വീരു പ്രഖ്യാപിച്ചത്. ഇതോടെ, രണ്ടു ദിവസമായി തുടരുന്ന കിംവദന്തികള്‍ക്കും വിരാമം. തിങ്കളാഴ്ച ദുബായില്‍ ഒരു ചടങ്ങിനിടെയാണ് കളി നിര്‍ത്തുന്നുവെന്ന് താരം സൂചിപ്പിച്ചത്. പിന്നീട് നിഷേധക്കുറിപ്പുമിറങ്ങി. എന്നാല്‍, ഇന്നലെ താരം തന്നെ ട്വിറ്ററിലൂടെ തീരുമാനം അറിയിക്കുകയായിരുന്നു.
രാജ്യത്തെ ക്രിക്കറ്റിന്റെ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്ന രണ്ടാമത്തെ താരമാണ് കളമൊഴിയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പേസര്‍ സഹീര്‍ ഖാനും കളി നിര്‍ത്തിയത്. വിരമിച്ച താരങ്ങളുടെ ലീഗായ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമാകുന്നതിനാണ് സെവാഗ് ധൃതിയില്‍ തീരുമാനമെടുത്തത്. അതേസമയം, രഞ്ജി ട്രോഫിയില്‍ ഹരിയാന ടീമിന്റെ ഭാഗമായ താരം ഈ സീസണ് പൂര്‍ത്തിയാക്കും.
രണ്ടര വര്‍ഷത്തോളമായി രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമായിരുന്നില്ല വീരേന്ദര്‍ സെവാഗ്. ടെക്നിക്കിനും ഫുട് വര്ക്കിനുമെല്ലാമുപരി കണ്ണും കൈയും ഇഴുകിച്ചേര്‍ന്ന സുന്ദര കാഴ്ചയായിരുന്നു സെവാഗ് ക്രീസിലെത്തിയാല്‍. കണ്ണിനു കാഴ്ചശക്തി കുറഞ്ഞതോടെ വീരുവിന്റെ സ്വതസിദ്ധമായ ശൈലിക്കും മങ്ങലേറ്റു. കഴിഞ്ഞ ഐപിഎല്ലില്‍ കണ്ണട വച്ചാണ് താരം കളിക്കാനിറങ്ങിയത്. ബൗളര്‍മാരുടെ പെരുമ ഭയക്കാതെ ആത്മവിശ്വാസത്തോടെ, അതിലേറെ ചങ്കൂറ്റത്തോടെ അവരെ നേരിട്ടുവെന്നതാണ് വീരുവിന്റെ മഹത്വം. ഏതു പിച്ചിലും ഏതു ഘട്ടത്തിലും തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ തയാറായിരുന്നില്ല ഈ പ്രതിഭ. അതുകൊണ്ട് ഏറെ വിമര്‍ശനങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.
ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സെവാഗ്. അതും രണ്ടുവട്ടം. ഇതിഹാസതാരങ്ങള്‍ ഡോണ്‍ ബ്രാഡ്മാനും ബ്രയാന്‍ ലാറയും മാത്രമാണ് രണ്ടുവട്ടം ട്രിപ്പിള്‍ തികച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ രണ്ടാമനാണ് വീരു. ഏകദിനത്തില്‍ സച്ചിനൊപ്പം, ടെസ്റ്റില്‍ ഗൗതം ഗംഭീറിനൊപ്പവും വീരു സൃഷ്ടിച്ച കൂട്ടുകെട്ടുകള്‍ ഇന്ത്യയെ പലപ്പോഴും തോളിലേറ്റി. ഇന്ത്യ 2011 ഏകദിന ലോകകപ്പ് നേടുമ്പോള്‍ വീരേന്ദര്‍ സെവാഗിന്റെ പ്രകടനവും കരുത്തായി.
ടെസ്റ്റില്‍ 1999 ഏപ്രില്‍ ഒന്നിന് പാകിസ്ഥാനെതിരെയും ഏകദിനത്തില്‍ 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമാണ് ദല്‍ഹിയിലെ നജഫ്ഗഢില്‍നിന്നുള്ള വീരേന്ദര്‍ സെവാഗിന്റെ അരങ്ങേറ്റം. 2013ല്‍ ഓസ്ട്രേലിയക്കെതിരെ അവസാന ടെസ്റ്റ്. ഇതേവര്‍ഷം പാകിസ്ഥാനെതിരെ അവസാന ഏകദിനവും കളിച്ചു. അന്താരാഷ്ട്ര രംഗത്ത് എല്ലാ ഫോര്‍മാറ്റിലുമായി 17,253 റണ്‍സ് ഇദ്ദേഹത്തിന്റെ സാമ്പാദ്യം. ടെസ്റ്റില്‍ 104 കളികളില്‍ 8,586 റണ്‍സ്, ഇതില്‍ 23 സെഞ്ച്വറി, 32 അര്‍ധസെഞ്ച്വറി. ഉയര്‍ന്ന സ്കോര്‍ 319. ഏകദിനത്തില്‍ 251 കളിയില്‍ 8,273 റണ്‍സ്. 15 സെഞ്ച്വറി, 38 അര്‍ധസെഞ്ച്വറി. ഉയര്‍ന്ന സ്കോര്‍ 219. ടെസ്റ്റില്‍ 40 വിക്കറ്റുകളും ഏകദിനത്തില്‍ 96 വിക്കറ്റുകളും ഈ പാര്‍ട് ടൈം സ്പിന്നര്‍ക്കു സ്വന്തം. 19 ട്വന്റി20 മത്സരങ്ങളിലും വീരു പാഡണിഞ്ഞു. 394 റണ്‍സ് സമ്പാദ്യം.
ഒട്ടേറെബഹുമതികളും ഈ പ്രതിഭയെ തേടിയെത്തി. രാജ്യം 2002ല്‍ അര്‍ജുന അവാര്‍ഡും, 2010ല്‍ പത്മശ്രീയും നല്കി ആദരിച്ചു. 2010ല്‍ ഐസിസിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്നു. ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനും കിങ്സ് ഇലവന് പഞ്ചാബിനും കളിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ടീമിലംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: