കൊച്ചി: ബിജെപി എസ്എന്‍ഡിപി യോഗം സഖ്യം തങ്ങള്‍ക്ക് വന്‍ ഭീഷണിയാണെന്ന് മനസിലാക്കിയ സിപിഎം ലീഗുമായും കാന്തപുരമായും നീക്കുപോക്കിന് ശ്രമം തുടങ്ങി. ഇതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ പാര്‍ട്ടി മുന്‍ സെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവന. ”മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണോയെന്ന് നോക്കേണ്ട സമയം ഇതല്ല. ലീഗില്‍ അണിനിരക്കുന്നവരില്‍ കൂടുതലും മതവിശ്വാസികളാണ്. ചില പ്രദേശങ്ങളില്‍ സിപിഎമ്മില്‍ ഉള്ളവരും കൂടുതല്‍ മതവിശ്വാസികളാകും. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. ലീഗ് മതനിരപേക്ഷമാണ്” അങ്ങനെ പോകുന്നു പിണറായിയുടെ പ്രതികരണം.
ലീഗ് വര്ഗീയമല്ലെന്നുമാണ് ഇതിലൂടെ പിണറായി പറഞ്ഞുവച്ചത്. അതുവഴി അവരുമായുള്ള ബാന്ധവത്തിന് വഴിയൊരുക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തി അതില്‍ ഗുരുദേവനെ ക്രൂശിക്കുന്ന ഫ്ളോട്ട് അവതരിപ്പിച്ചതോടെ പുലിവാലായി. ഇതോടെ വലിയൊരു വിഭാഗം പാര്‍ട്ടിയ്ക്ക് എതിരായി. പാര്‍ട്ടി പ്രവര്‍ത്തകരായ ഈഴവ സമുദായാംഗങ്ങള്പോലും പാര്‍ട്ടിയുമായി അകന്നു. എസ്എന്‍ഡിപിയോഗവും ബിജെപിയുമായി അടുക്കുകയും യോഗം പ്രവര്‍ത്തകര്‍ അടക്കം സ്ഥാനാര്‍ഥികള്‍ ആകുകയും ചെയ്തതോടെ തങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ന്നു കഴിഞ്ഞതായി സിപിഎം തിരിച്ചറിഞ്ഞു. ഇതോടെ പലരീതിയില്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ തിരികെയടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചിട്ടില്ല. ചതുരുപായങ്ങളും നടപ്പാകാതെ വന്നതോടെയാണ് അടുത്തവഴി അവര്‍ പരതിത്തുടങ്ങിയത്. മുന്‍പ് അടവു നയത്തിന്റെ പേരില്‍ ഉണ്ടാക്കിയ രഹസ്യബാന്ധവം തന്നെ ഇക്കുറിയും പയറ്റാനായി തീരുമാനം; അബ്ദുള്‍ നാസര്‍ മദനിയടക്കമുള്ളവരുമായി കൂട്ടുകൂടാന്‍ എടുത്ത അതേ തന്ത്ര.
മദനിയെ മഹാത്മാവ് ആക്കിയാണ് അവരുമായി അടുത്തത്. ഇതു പോലെ ലീഗ് വര്‍ഗീയമല്ലെന്നും മതനിരപേക്ഷമാണെന്നുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎമ്മുമായി മുമ്പും രഹസ്യബാന്ധവം ഉണ്ടാക്കി പരിചയമുള്ളതിനാല്‍ ഇക്കാര്യത്തില്‍ ലീഗിനും സന്തോഷമേയുള്ളു. മാത്രമല്ല ഇതിന്റെ ഗുണവും ലഭിക്കും. മലപ്പുറം അടക്കം പലയിടങ്ങളിലും കോണ്‍ഗ്രസും ലീഗുമായി ‘സൗഹൃദ മല്‍സര’മുണ്ട്. ഇവിടങ്ങളില്‍ സിപിഎം പിന്തുണ ലഭിച്ചാല്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കാമെന്ന് ലീഗും കരുതുന്നു.
കാന്തപുരവുമായും അടുപ്പത്തിലാണ് സിപിഎം. സ്ത്രീ വിരുദ്ധ നിലപാടുകളെ ശക്തമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു നടക്കുന്ന സിപിഎം കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ കണ്ടതായി പോലും നടിച്ചിട്ടില്ല. മാത്രമല്ല പാര്‍ട്ടി രൂപീകരിക്കുമെന്ന് കാന്തപുരംപറഞ്ഞപ്പോള് അത് സംഘടന ശക്തമാക്കാന്‍ അവര്‍ക്ക് ആവശ്യമാണെന്നാണ് പിണറായി വിജയന് പ്രതികരിച്ചത്.
പാര്‍ട്ടിയിലെ വിഎസ് വിഭാഗത്തിന് ഈ നീക്കത്തോട് എതിര്‍പ്പാണ്. ലീഗും കാന്തപുരവും വര്‍ഗീയമാണെന്നും അവരോട് കൂട്ടുകൂടുന്നത് പാര്‍ട്ടിക്ക് ദോഷം വരുത്തുമെന്നുമാണ് വിഎസ് വിഭാഗം പറയുന്നത്. ഇത്തരം നീക്കം പിണറായി, കണ്ണൂര്‍ പക്ഷത്തിന് മേല്‍ക്കൈ നല്‍കുമെന്നതാണ് വിഎസ് പക്ഷത്തിന്റെ ആശങ്ക. ലീഗിനെ മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് കരുതാനാവില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: