കോഴിക്കോട്:ത്രിതല പഞ്ചായത്തില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുവെന്ന സവിശേഷതയുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്. ഒരു കണ്ട്രോള് യൂനിറ്റിലൂടെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഒന്നിച്ചുവോട്ടുചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോന്നിനും പ്രത്യേകമായുള്ള ബാലറ്റ് യൂനിറ്റുകള്‍ വഴിയാണ് ഇത് നിര്‍വഹിക്കുക.
പോളിംഗ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സ്ലിപ്പ് സ്വീകരിച്ച ശേഷം അത് കണ്ട്രോള് യൂനിറ്റിന്റെ ചുമതലയുള്ള ഓഫീസര്‍ക്ക് നല്‍കുകയാണ് വോട്ടര്‍ ചെയ്യേണ്ടത്. അതോടെ ഓഫീസര്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം വോട്ടിംഗിനായി സജ്ജമാക്കും. അപ്പോള്‍ ചെറിയൊരു ബീപ്പ് ശബ്ദം കേള്‍ക്കാം. അതിനു ശേഷമാണ് മൂന്നു ബാലറ്റ് യൂനിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നിടത്തേക്ക് വോട്ടിംഗിനായി നീങ്ങേണ്ടത്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തില്‍ സജ്ജീകരിച്ച ഇവയില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയിരിക്കും. ഗ്രാമപഞ്ചായത്തിന്റേതില് വെള്ളയും ബോക്കിന്റേതില് പിങ്കും ജില്ലാ പഞ്ചായത്തിന്റേതില് ഇളം നീലയും നിറത്തിലുള്ള ലേബലായിരിക്കും ഉണ്ടാവുക. യന്ത്രം വോട്ടിംഗിന് സജ്ജമായാല്‍ ഓരോ യൂനിറ്റിന്റെയും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ചെറിയ ലൈറ്റ് തെളിഞ്ഞുകാണാം.
സമ്മതിദായകന് ഒരു തലത്തിലെ സ്ഥാനാര്‍ഥിക്കു നേരെയുള്ള ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ ചെറിയ ബീപ്പ് ശബ്ദമുണ്ടാവുകയും ചിഹ്നത്തിനു നേരെയുള്ള ചെറിയ ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ഇങ്ങനെ മൂന്ന് വോട്ടും രേഖപ്പെടുത്തുന്നതോടെ ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം. വോട്ടിംഗ് പൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്നതാണിത്.
എന്നാല്‍ ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലേക്കുള്ള വോട്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത വോട്ടര്‍മാര്‍ അവസാന ബാലറ്റ് യൂനിറ്റിലെ ചുവപ്പുനിറത്തിലുള്ള എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമേ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാവുകയുള്ളൂ. വോട്ടര്‍മാര്‍ തന്നെയാണ് ഇതു ചെയ്യേണ്ടത്. ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നീണ്ടൊരു ബീപ്പ് ശബ്ദം കേള്‍ക്കാം.
ഏതെങ്കിലും വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്ത്താത്ത സാഹചര്യമുണ്ടായാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ അത് ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമുള്ള ഭാഗം എന്തെങ്കിലും വച്ച് മറച്ച ശേഷം രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ഓഫീസര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്താന്‍. വോട്ടിംഗിന്റെ രഹസ്യസ്വഭാവവും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്.
മൂന്നു വോട്ടും ചെയ്യുന്നവര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ടതില്ല. ചെയ്യാന്‍ താല്പര്യമുള്ള എല്ലാ വോട്ടുകളും രേഖപ്പെടുത്തിയ ശേഷമേ ഈ ബട്ടന് അമര്‍ത്താവൂ. കാരണം എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷം വോട്ട് ചെയ്യാന്‍ സാധിക്കില്ല.
അതേസമയം മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തിരഞ്ഞെടുപ്പുകളില്‍ നിയമസഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി കണ്ട്രോള് യൂണിറ്റും ബാലറ്റ് യൂണിറ്റും ഓരോന്നു വീതമുള്ള വോട്ടിംഗ് യന്ത്രമാണുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: