കോഴിക്കോട്: പേരാമ്പ്ര പിള്ളപ്പെരുമണ്ണയിലുള്ള ആര്‍എസ്എസ് ശാഖ ആക്രമിച്ച ഏഴ് സിപിഎമ്മുകാര്‍ക്ക് ശിക്ഷ.
കോഴിക്കോട് ഒന്നാം അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എസ്എസ്. സീനയാണ് വിധി പ്രഖ്യാപിച്ചത്. 2012 ഒക്ടോബര്‍ 29ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 8.45 ന് ശാഖ നടന്നുകൊണ്ടിരിക്കേ പറമ്പിലേക്ക് അതിക്രമിച്ച് കടന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി അക്രമിച്ച പ്രാവത്താം മൂട്ടില് റജി(36), മേയന വീട്ടില്‍ ഷിജു(36), കേളോത്ത് മീത്തല്‍ ലിനീഷ് (27), രാവത്തുമ്മല് ഷെറിന് (30), തളിക്കണ്ടി മീത്തല്‍ സുനില്‍കുമാര്‍(31), എള്ളാട്ട് മീത്തല്‍ ശ്രീജിത്ത് (29), പിലാത്തറ അശോകന് (29) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം തടവുകൂടാതെ ഓരോ പ്രതികളും 10000 രൂപ വീതം പിഴയും അടയ്ക്കണം. 7000 രൂപ ഗുരുതരമായി പരിക്കേറ്റ മോഹനനും 1000 രൂപ വീതം മറ്റു പരിക്കേറ്റവര്‍ക്കും നല്‍കാനും കോടതി ഉത്തരവായി. പിഴയില്‍ ബാക്കി വരുന്ന സംഖ്യ സര്‍ക്കാരിലേക്കടക്കണം.
ശാഖയിലേക്ക് അതിക്രമിച്ച് കടന്ന് ഇരുമ്പ് വടി, സൈക്കിള്‍ ചെയിന്‍ എന്നിവ കൊണ്ട് മോഹന്‍, ഭാസ്കരന്, രാജു, എന്നിവരെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മോഹനന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. സുഗതന്, അഡ്വക്കറ്റ് എ. അനൂപ് എന്നിവര്‍ ഹാജരായി. പെരുവണ്ണാമുഴി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: