ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ രണ്ട് ദളിത് കുട്ടികളെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഏഴ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ദളിത് വിഭാഗത്തിന്റെ സുരക്ഷയ്ക്കായി നിയോഗിയ്ക്കപ്പെട്ടവരായിരുന്നു ഇവര്‍.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. എട്ടോളം പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. ഫരീദാബാദിലെ പ്രിതല മേഖലയിലാണ് ജാതിയുടെ പേരിലുള്ള ക്രൂരത അരങ്ങേറിയത്. രണ്ട് വയസുള്ള ആണ്‍കുട്ടിയും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളെ ഗുരുതര പരിക്കുകളോടെ ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഠാക്കൂര്‍ സമുദായത്തില്‍ പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് കുട്ടികളുടെ പിതാവ് ജിതേന്ദര്‍ പറഞ്ഞു. 70 ശതമാനം പൊള്ളലേറ്റ മാതാവ് രേഖയുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലിന് കുടുംബം ഉറങ്ങുമ്പോഴാണ് അജ്ഞാതര്‍ വീടിനു തീയിട്ടത്. തീപടരുന്നതു കണ്ടു ഓടിക്കൂടിയവര്‍ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: