തിരുവനന്തപുരം: സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പരസ്യമായി വിമര്‍ശിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഡിജിപി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ചീഫ്സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് സിഎംഡിയായ ചുമതലയേറ്റ ഡിജിപി ജേക്കബ് തോമസ് അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചു എന്നാണ് സംസ്ഥാനസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന കുറ്റം. കേരളത്തില്‍ സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് 77 വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ചതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ താന്‍ ഈ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചില്ല.
ഇവര്‍ക്കെതിരെ തുടര്‍നടപടി ഉണ്ടാകും എന്ന ഘട്ടത്തിലാണ് തന്നെ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് സിഎംഡിയായി മാറ്റിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഉന്നത രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത വന്‍കിട ഫ്ളാറ്റ് ഉടമകളുടെ യോഗം തുടര്‍ച്ചയായി നടന്നിരുന്നെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ സംബന്ധിച്ച വിശദീകരണമാണ് ജേക്കബ് തോമസിനോട് മന്ത്രിസഭായോഗം തേടിയിരിക്കുന്നത്.
മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണാണ് ജേക്കബ് തോമസിന്റെ പരസ്യപ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രി ആര്യാടന് മുഹമ്മദ് ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഒന്നിനുപുറകെ ഒന്നായി മന്ത്രിമാരെല്ലാവരും ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ചു. കെട്ടിട നിര്‍മാണങ്ങള്‍ക്ക് അന്യായമായി അനുമതി നിഷേധിച്ച ജേക്കബ് തോമസ് നഗരകാര്യവകുപ്പിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതായി മന്ത്രി മഞ്ഞളാംകുഴി അലി ആക്ഷേപിച്ചു. സര്‍ക്കാര്‍ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥന് തന്നിഷ്ടം നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു മന്ത്രി കെ. ബാബുവിന്റെ നിലപാട്. എല്ലാ മന്ത്രിമാരും ജേക്കബ് തോമസിനെതിരെ രംഗത്തുവന്നതോടെ വിശദീകരണം തേടാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂറിലേറെ നേരം നീണ്ട ചര്‍ച്ചയില്‍ മിക്ക മന്ത്രിമാരും ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചു.
ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ചില വന്‍കിട നിര്‍മാതാക്കള്‍ക്ക് നിര്‍മാണാനുമതി നിഷേധിച്ചതാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തിരിയാന്‍ കാരണം. വിവാദമുയര്‍ന്നതോടെ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്ന് എഡിജിപി തസ്തികകയിലുള്ള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡി സ്ഥാനത്തേക്ക് സര്‍ക്കാര്‍ മാറ്റി നിയമിച്ചു. ഇത് തരംതാഴ്ത്തലാണെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു.
നോട്ടീസ് കിട്ടിയാല്‍ വ്യക്തമായി മറുപടി നല്കാന് തയ്യാറായിരിക്കുകയാണ് ജേക്കബ് തോമസ്. നേരത്തെ പല മുതിര്‍ന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. ഡിജിപിയായി ചുമതലയേറ്റ ഉടന്‍ ടി.പി. സെന്‍കുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വിജിലന്‍സിനെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുന്നെന്ന് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ പരസ്യമായാണ് പ്രസംഗിച്ചത്. എന്നാല്‍ ഇവരോടൊന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്ന മറുപടിയായിരിക്കും ജേക്കബ് തോമസ് നല്കാന് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: