ഇടുക്കി: ബിജിമോള്‍ എംഎല്‍എയ്ക്ക് വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ത്ഥിയില്ല. ഏലപ്പാറ പഞ്ചായത്തിലെ 12-ാം വാര്‍ഡായ തണ്ണിക്കാനത്താണ് ബിജിമോള്‍ വോട്ട് ചെയ്യുന്നത്. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെയാണ് സ്വന്തം വാര്‍ഡില്‍ ബിജിമോള്‍ക്ക് വോട്ട് ചെയ്യാന്‍ സ്ഥാനാര്ത്ഥിയില്ലാതായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഓമനയുടെ പത്രികയാണ് തള്ളിയത്. സ്ഥാനാര്‍ത്ഥിയും പിന്താങ്ങുന്നയാളും പത്രികയില്‍ ഒപ്പിടാത്തതാണ് പത്രിക തള്ളാന്‍ കാരണമായത്. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടായ്മയാണ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളാന്‍ കാരണമായതെന്നാണ് ആരോപണം. ഇതോടെ ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.
സ്ഥാനാര്‍ത്ഥിയില്ലാതായതോടെ ബിജെപിയെ തോല്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. സുധ മധുവാണ് പന്ത്രണ്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരത്തിലൂടെ വാര്‍ഡ് പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കളും സിപിഐ നേതാക്കളുമായി കയ്യാങ്കളി നടന്നിരുന്നു. ഇത് പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: