കൊച്ചി: കേരള ഫിഷറീസ് സര്‍വ്വകലാശാലയില്‍ അധ്യാപക നിയമനത്തിന്റെ മറവില്‍ കോടികള്‍ തട്ടാന്‍ നീക്കം. സര്‍ക്കാര്‍ തലത്തിലാണ് ഇതിനായി ഗൂഢാലോചന നടന്നതെന്ന് വ്യക്തമാകുന്നു. യുജിസി ചട്ടങ്ങള്‍ മറികടന്ന് 22 അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താനാണ് നീക്കം നടത്തുന്നത്. കോണ്‍ഗ്രസുകാരനായ മന്ത്രിയുടെ നേതൃത്വത്തിലാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്.
അമ്പത് ലക്ഷം രൂപ വരെയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിയമനത്തിന് കോഴയായി ആവശ്യപ്പെട്ടിരിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. പ്രൊഫസര്‍, അസോസിയേറ്റ് പ്രാഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കാണ് നിയമനം.
യുജിസി നിര്‍ദ്ദേശിച്ചിട്ടുള്ള സംവരണ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ഓപ്പണ്‍ ക്വാട്ടയില്‍ നിയമനം നടത്താനാണ് നീക്കം. പട്ടിക ജാതി-വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും ധീവരര്‍ക്കും ഫിഷറീസ് സര്‍വ്വകലാശാലയില്‍ സംവരണത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ സെപ്തംബര്‍ പത്തിന് സര്‍വ്വകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഒരു സീറ്റുമാത്രമാണ് ഈ വിഭാഗങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ളത്.
സംവരണാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നവരില്‍ നിന്ന് കോഴ ലഭിക്കില്ല എന്നതിനാലാണ് സംവരണചട്ടങ്ങള്‍ പാലിക്കാത്തത് എന്നാണ് ആക്ഷേപം. വിവിധ വിഷയങ്ങളിലെ സമാന തസ്തികകളെ ഒറ്റ യൂണിറ്റായി കണക്കാക്കി കമ്മ്യൂണല്‍ റൊട്ടേഷന്‍ ചാര്‍ട്ട് തയ്യാറാക്കണമെന്നും അര്‍ഹരായവര്‍ക്ക് സംവരണം നല്‍കണമെന്നുമാണ് യുജിസി നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഓരോ വിഷയത്തിലെയും ഒഴിവുകളെ ഒറ്റക്കൊറ്റക്ക് കണക്കാക്കി സംവരണം അട്ടിമറിക്കാനുള്ള നീക്കമാണ് ഫിഷറീസ് സര്‍വ്വകലാശാലയില്‍ നടക്കുന്നത്.
കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലകളിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടക്കുന്നത്. യുജിസി മാനദണഡം പാലിക്കാതെ നിയമനം നടത്തിയാല്‍ അത് നിയമപരമായി ചോദ്യം ചെയ്യാനാകും. നേരത്തെ 2013 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവരണതത്വങ്ങള്‍ അട്ടിമറിച്ച് നിയമനം നടത്താന്‍ ശ്രമം നടന്നിരുന്നു. ആ നീക്കം പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് യുജിസി റദ്ദാക്കുകയായിരുന്നു. ലീഗും കോണ്‍ഗ്രസ് നേതൃത്വവുമായിരുന്നു അന്ന് പ്രതിക്കൂട്ടില്‍.
ചട്ടങ്ങള്‍ മറികടന്ന് 12 അധ്യാപക തസ്തികകളിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനം കാലിക്കറ്റ് സര്‍വ്വകലാശാലക്ക് റദ്ദാക്കേണ്ടി വരികയായിരുന്നു. ഭരണസ്വാധീനമുപയോഗിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ വഴി കോടികളാണ് ചില നേതാക്കള്‍ സമ്പാദിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: