കൊച്ചി: ബോണസ്സ് നിശ്ചയിക്കുന്ന പരിധി 3500 രൂപയില്‍നിന്ന് 7000 രൂപയായും ബോണസ്സ് ലഭിക്കുന്നതിനുള്ള അര്‍ഹതാ പരിധി 10000 രൂപയില്‍നിന്ന് 21,000 രൂപയായും വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബിഎംഎസ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. ആഗസ്റ്റ് 28ന് ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിക്ക് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നല്കിയ 10 ഇന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
കേന്ദ്രമന്ത്രിതല സമിതിയും അതിനുശേഷം കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയും എല്ലാ തൊഴിലാളി സംഘടനകള്‍ക്കും ഇത് സംബന്ധിച്ച് ഉറപ്പുനല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്കിയ ഉറപ്പിനെ മാനിച്ചുകൊണ്ടാണ് സപ്തംബര്‍ 2ന്റെ പണിമുടക്കില്‍നിന്ന് ബിഎംഎസ് പിന്മാറിയത്. ബോണസ് പരിധി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനായി ബിഎംഎസ് ദേശീയതലത്തില്‍ വന്‍ സമ്മര്‍ദ്ദമാണ് ചെലുത്തിയത്.
പലതവണയായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്ലി, കേന്ദ്ര മന്ത്രിമാരായ വെങ്കയ്യനായിഡു, പീയുഷ് ഗോയല്‍, ധര്‍മ്മേന്ത്ര പ്രധാന്, ബന്ദാരു ദത്താത്രേയ തുടങ്ങിയവരെ ബിഎംഎസ് കേന്ദ്ര നേതൃത്വം നേരിട്ട് കാണുകയുണ്ടായി. ഒക്ടോബര്‍ 20ന് ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാദ്ധ്യായ ദേശീയ സഹ സംഘടന സെക്രട്ടറി ബി.സുരേന്ദ്ര തുടങ്ങിയ ബിഎംഎസ് നേതാക്കള്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലിയെയും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡുവിനെയും കണ്ട് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനകരമാണ് ബോണസ് പരിധി വര്‍ദ്ധിപ്പിച്ച തീരുമാനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: