മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദൂരപഠന കേന്ദ്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ചര്‍ച്ചപോലും നടത്താതെ സര്‍വകലാശാലയുടെ ഏകപക്ഷീയമായ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കൗണ്‍സിലിംഗ് സെന്റര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല 2012ല്‍ പ്രൈവറ്റ് രജിസ്ട്രേഷന് നിര്‍ത്തലാക്കിയതിന് ശേഷം , നാമമാത്രമായ ചില അധികാരങ്ങള്‍ നല്‍കികൊണ്ട് വിദൂരവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ആരംഭിച്ചതാണ് കൗണ്‍സിലിംഗ് സെന്ററുകള്‍. തുടര്‍ന്ന് ഏതാനും പാരലല്‍ കോളേജുകളെ ഒരുലക്ഷം രൂപ ഡെപ്പോസിറ്റും പ്രതിവര്‍ഷം പതിനായിരം രൂപ ഫീസും വാങ്ങി അംഗീകൃത പഠനകേന്ദ്രങ്ങളായി നിയമിച്ചു. പലവിധത്തില്‍ സര്‍വകലാശയുടെ വരുമാന സ്രോതസ്സുകളായി ഈ സെന്ററുകള്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
അടിയന്തര ഘട്ടങ്ങളില്‍ സര്‍വകലാശാലയുടെ പരീക്ഷകേന്ദ്രങ്ങളായും കൗണ്‍സിലിംഗ് സെന്ററുകള്‍ മാറി. രജിസ്ട്രേഷനും പരീക്ഷ നടത്തിപ്പ് ഭാരവും കൗണ്‍സിലിംഗ് സെന്ററുകള്‍ കൂടി പങ്കുവെച്ചതിനാലാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോയിരുന്നത്. സര്‍വകലാശാലക്കും സര്‍ക്കാരിനും ഒരു രൂപപോലും സാമ്പത്തിക നഷ്ടമുണ്ടാക്കാത്ത കൗണ്‍സിലിംഗ് സെന്ററുകളോട് അവഗണനയാണ് സര്‍വകലാശാല കാണിക്കുന്നത്. യുജിസിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ സര്‍വകലാശാലയുടെ നിരുത്തരവാദിത്വമാണ് യുജിസിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അസോസിയേഷന് കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനത്തില്‍ നിന്നും സര്‍വകലാശാല പിന്മാറണമെന്നും ഉത്തരവ് പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്കും, യുജിസി അദ്ധ്യക്ഷനും പരാതി നല്‍കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സി.ജെ.ഡേവിഡ്, ജാസിം സമ്മദ്, പി.എന്‍.ശശിധരന്, സി.എസ്.അജിത്, രാമാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: