ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക സിപിഐയെ വെട്ടിലാക്കി. അഴിമതി നടന്നതായി സിപിഐ ആരോപിച്ച ജന്‍ഡര്‍ പാര്‍ക്ക് പദ്ധതിയെ സമാനതകളില്ലാത്ത പ്രവര്‍ത്തനമെന്ന് രേഖപ്പെടുത്തിയ പ്രകടനപത്രിക സിപിഐ നേതാവിനെക്കൊണ്ട് പ്രകാശനം ചെയ്യിച്ചാണ് സിപിഎം മധുരതരമായി പ്രതികാരം ചെയ്തത്.
സിപിഎമ്മും സിപിഐയും ചേര്‍ന്നാണ് നിലവില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തുഭരണം നടത്തുന്നത സിപിഎമ്മുകാരിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജന്‍ഡര്‍ പാര്‍ക്കിനായി ഭൂമി ഏറ്റെടുത്തതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടത്തിയതായി സിപിഐക്കാരനായ വൈസ് പ്രസിഡന്റാണ് ആരോപണം ഉന്നയിച്ചത്. പിന്നീട് ഈ വിഷയം സിപിഐ ഏറ്റെടുക്കുകയും വാക്പോരാട്ടങ്ങള്‍ നടക്കുകയും ചെയ്തു.
അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ സിപിഎമ്മും സിപിഐയും ഈ വിഷയത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം സിപിഐയും സിപിഐക്കാരായ ജില്ലാ പഞ്ചായത്തംഗങ്ങളും ബഹിഷ്കരിച്ചിരുന്നു. ജന്‍ഡര്‍ പാര്‍ക്ക് വിഷയത്തില്‍ അഴിമതി ആരോപിച്ച സിപിഐയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ജെ. ആഞ്ചലോസാണ് പദ്ധതി നിലവിലെ ഭരണസമിതിയുടെ വന്‍ നേട്ടമാണെന്ന് കൊട്ടിഘോഷിച്ച പ്രകടന പത്രിക ഏറ്റുവാങ്ങി പ്രകാശനം നിര്വ്വഹിച്ചതെന്നതാണ് വിരോധാഭാസം.
സിപിഐയെ ബോധപൂര്‍വ്വം സിപിഎം വെട്ടിലാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുകയെന്ന തന്ത്രമാണ് സിപിഎം പ്രയോഗിച്ചത്. പ്രകടന പത്രികയുടെ പ്രകാശനവേദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് സിപിഐ നേതാവിന് അമളി മനസിലായത്. ഒടുവില്‍ ഒരു വിധത്തില്‍ തപ്പിത്തടഞ്ഞ് പ്രതികരിച്ച് രക്ഷപ്പെടുകയായിരുന്നു. ജന്‍ഡര്‍ പാര്‍ക്കിനായി നടത്തിയ ആറുകോടിയോളം രൂപയുടെ ഭൂമി ഇടപാട് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് സെക്രട്ടറി അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: