കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ കോട്ടയത്തിന്റെ മനമറിയാതെ ഉഴലുകയാണ് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍. ഇരു മുന്നണികള്‍ക്കും ഭീഷണിയായി വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ കോട്ടയത്ത് സ്ഥിരം കോട്ടകള്‍ നിലംപതിക്കുമെന്ന് ഉറപ്പായി. പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമായ ഒരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് എരുമേലിയില്‍ വിമത പ്രശ്നം ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുക യുഡിഎഫിനാണ്. എരുമേലി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാറ്റുരയ്ക്കുന്നു. ചേനപ്പാടി, എലിവാലിക്കര എന്നിവിടങ്ങളിലും യുഡിഎഫിനെതിരെ വിമതര്‍ രംഗത്തുണ്ട്. കൂടാതെ വികസന കാര്യത്തില്‍ പിന്നോക്കമായത് എരുമേലിയില്‍ പ്രചാരണ വിഷയമാണ്.
എസ്എന്‍ഡിപി സ്വാധീനമുള്ള നഗരസഭകളിലൊന്നാണ് വൈക്കം. അഴിമതിയും ഒത്തുകളി രാഷ്ട്രീയവും ഇഴചേര്‍ന്ന ഭരണത്തിനെതിരെ വോട്ടര്‍മാരുടെ ധ്രൂവീകരണം ഉറപ്പായിക്കഴിഞ്ഞു. വൈക്കത്തും യുഡിഎഫിന് വിമതഭീഷണിയുണ്ട്. ഇരുമുന്നണികളിലും ഉള്‍പ്പോരും ശക്തമാണ്. ഏറ്റവും പിന്നോക്കമായ തലയാഴം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം ഇടത്-വലത് മുന്നണികളെ വെള്ളം കുടിപ്പിക്കുകയാണ്. ഇതിനെതിരായ ഒരു പ്രതീകരണം കൂടിയായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എല്‍ഡിഎഫിനെതിരായ നിലപാടാണ് പാലായില്‍ പ്രതിഫലിക്കുക. കേരളാ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള നഗരസഭയും പഞ്ചായത്തുകളുമാണ് ഇവിടെ. എന്നാല്‍ എസ്എന്‍ഡിപിയുടെ സ്വാധീനം നിലവിലുള്ള സാഹചര്യത്തില്‍ മാറ്റം വരുത്തുന്നുമെന്നാണ് വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസ് നേതാവ് ജയാ രാജു ഇക്കുറി ളാലം ബ്ലോക്കില്‍ പുലിയന്നൂര്‍ ഡിവിഷനില്‍ താമരചിഹ്നത്തില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മീനച്ചില്‍, മുത്തോലി തുടങ്ങിയ പഞ്ചായത്തുകളിലും ദേശീയ രാഷ്ട്രീയത്തിനനുകൂലമായ ചിന്താധാരയാണുള്ളത്.
ചങ്ങനാശ്ശേരിയിലും യുഡിഎഫിന് വിമതഭീഷണിയുണ്ട്. ഇരുമുന്നണികളും മാറിയുള്ള ഭരണമായിരുന്നു ഇതുവരെ. ഇത് ഒരു കൂട്ടുകൃഷി സമ്പ്രദായമായി വോട്ടര്‍മാര്‍ വിലയിരുത്തുന്നു. ഇതിന്റെ പ്രതിഫലനം നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് തുടങ്ങിയ പഞ്ചായത്തുകളില്‍ ദൃശ്യമാണ്. നായര്‍-ഈഴവ സമുദായാംഗങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലകൂടിയാണിത്.
ഏറ്റവും പുതിയ നഗരസഭയാണ് ഏറ്റുമാനൂര്‍. മനസുതുറക്കാന്‍ കാത്തിരിക്കുന്ന ഏറ്റുമാനൂരിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്.
സംസ്ഥാനത്ത് പി.സി. ജോര്‍ജ്ജ് ഇഫക്ട് ഈരാറ്റുപേട്ടയില്‍ പ്രതിഫലിക്കും. നിലവില്‍ മുസ്ലിം ലീഗിന് മേധാവിത്വമുള്ള ജില്ലയിലെ ഏക സ്ഥലവും ഇവിടമാണ്.
കോട്ടയം നിലവില്‍ യുഡിഎഫ് മേധാവിത്വമുള്ള നഗരസഭയാണ്. എന്നാല്‍ ഇക്കുറി മിക്ക വാര്‍ഡുകളിലും ത്രികോണ മത്സരം തന്നെയാണ് അരങ്ങേറുന്നത്. കുടിവെള്ളം ഇന്നും ഒരു പ്രശ്നമായിത്തന്നെ നിലകൊള്ളുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ എസ്എന്‍ഡിപി ശക്തമാണ്. അതിനാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ ഈ തെരഞ്ഞെടുപ്പിലൂടെ മാറിമറിയുമെന്നത് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: