തൃശൂര്‍: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഇത്തവണ മത്സരം കടുത്തതാകും. കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ നിന്ന് ഭരണം തട്ടിയെടുത്ത യുഡിഎഫാകട്ടെ ഇത്തവണ ആ നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് സമ്മതിക്കുന്നു. സിപിഎമ്മാകട്ടെ കഴിഞ്ഞ തവണ മത്സരിച്ച ഒരാള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. അതുതന്നെ നിലവിലെ ഡിവിഷന് നല്‍കാതെ വനിതാ സംവരണ ഡിവിഷനിലേക്ക് മാറ്റുകയും ചെയ്തു.
സിപിഐയും സിറ്റിംഗ് അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ച് ഇത്തവണ പാര്‍ട്ടിക്കുള്ളിലെ ഭിന്നത അലട്ടുകയാണ്. പെരിഞ്ഞനത്ത് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനായ നവാസിനെ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെട്ട സംഘം കൊല ചെയ്ത സംഭവം, പുതുക്കാട്ടെ ബിജെപി പ്രവര്ത്തകന് അഭിലാഷിന്റെ കൊലപാതകം, അന്തിക്കാട്ടെ സിപിഎം-സിപിഐ പോര്, കുന്നംകുളം, പാറളം, അന്തിക്കാട് എന്നിവിടങ്ങളിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എന്നിവ സിപിഎമ്മിന്റെ സാധ്യത ഇല്ലാതാക്കുന്നു.
അതോടൊപ്പം ജില്ലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുണ്ടായ ഒഴുക്കും തിരിച്ചടിയാകും. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉടച്ച് വാര്‍ക്കല്‍ നടത്തിയത് പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുകയാണ്. മാളയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയതും പുതുക്കാട് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് ഡമ്മിയെ ഔദ്യോഗികമാക്കേണ്ടി വന്നതും യുഡിഎഫിന് കനത്ത തിരിച്ചടിയായി. ഭരണവിരുദ്ധ നിലപാടും തിരിച്ചടിയാകുന്നു. ഇതിനു പുറമേ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ജീവന് നഷ്ടപ്പെട്ട ചാവക്കാട് ഹനീഫയുടെ കൊലപാതകവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്.
എന്നാല്‍ സംസ്ഥാനത്ത് എറ്റവും കുടുതല്‍ അംഗങ്ങളെ ചേര്‍ത്ത ബിജെപി ജില്ലാ പഞ്ചായത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വാസിക്കുന്നു. 29 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തില്‍ ഉള്ളത്. പാര്‍ട്ടിയുടെ സജീവ നേതാക്കള്‍ക്ക് പുറമേ അദ്ധ്യാപകര്‍, സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ബിജെപി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
ലോകസഭയിലടക്കം ഒമ്പത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാജുമോന്‍ വട്ടേക്കാട്, ലീഡര്‍ കെ.കരുണാകരന്റെതടക്കം പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഗുരുവായ വി.ആര്.കൃഷ്ണനെഴുത്തച്ഛന്റെ മകനും അവിണിശ്ശേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നയാളുമായ വി.കെ.ജയഗോവിന്ദന്‍, സംസ്ഥാന സമിതിയംഗം അഡ്വ.കെ.എസ്.സുധീര്‍ ബേബി തുടങ്ങിയ പ്രമുഖരാണ് ഇത്തവണ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. എല്ലാ ഡിവിഷനിലും ഇത്തവണ ബിജെപി മത്സരിക്കുന്നുണ്ട്. അഞ്ച് വര്‍ഷക്കാലം ഭരണത്തില്‍ ഇരുന്ന യുഡിഎഫിനെതിരെ ഭരണസമിതിയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജങ്കാര്‍ അഴിമതി, സംസ്ഥാന കേരളോത്സവത്തിലെ ലക്ഷങ്ങളുടെ വെട്ടിപ്പ്, കാര്‍ഷിക മേഖലയിലെ തകര്‍ച്ച എന്നിവയെല്ലാം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: