ആലപ്പുഴ: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ പ്രതിഭാഹരിക്കെതിരെ വൈസ്പ്രസിഡന്റും സിപിഐയും ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ എല്ലാം പരിഹരിച്ചെന്ന് ജി. സുധാകരന് എംഎല്‍എയും, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി. ജെ. ആഞ്ചലോസും മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ ഇതു സംബന്ധിച്ച് ഇടതുമുന്നണിയില്‍ യാതൊരു തര്‍ക്കവും ഇല്ലെന്നും ഇരുവരും പറഞ്ഞു.
മാദ്ധ്യമങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഇഷ്ടമുള്ളതെന്തും എഴുതാം. പദ്ധതി നടത്തിപ്പില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഴിമതി നടത്തിയിട്ടില്ലെന്നാണ് സിപിഎം നിലപാട്, സിപിഐയ്ക്കും ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് തമ്പിമേട്ടുതറയ്ക്കും മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ കാര്യമെന്നും ജി. സുധാകരന് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പല ചോദ്യങ്ങളോടും പ്രതികരിക്കാതെ ആഞ്ചലോസ് ഒഴിഞ്ഞുമാറുകയായിരുന്നു.
ജെന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ സിപിഐ പൊടുന്നനെ മലക്കം മറിഞ്ഞത് കൗതുകകരമായി. തെരഞ്ഞെടുപ്പില്‍ ജെന്‍ഡര്‍പാര്‍ക്ക് വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ തമ്പിക്കും പ്രതിഭയ്ക്കും സീറ്റു നിഷേധിച്ചെങ്കിലും പ്രചരണം ശക്തമായതോടെ അഴിമതിക്കഥകള്‍ വീണ്ടും സജീവമായി പ്രചരിക്കപ്പെടുകയാണ്. സിപിഎമ്മും സിപിഐയും ഒന്നിച്ചാല്‍ നേരത്തെ നടന്ന അഴിമതികള്‍ എങ്ങനെ ഇല്ലാതാകുമെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: