774 മഹനീയാ- സര്വശ്രേഷ്ഠയായവള്. വന്ദിക്കപ്പെടാനും ആരാധിക്കപ്പെടാനും അര്ഹതയുള്ളവള്. പരാശക്തിയായ മുകാംബികാദേവിയെക്കാള് ശ്രേഷ്ഠയോ ആരാധ്യയോ ആയ മറ്റൊരു ശക്തിയും ഇല്ലെന്ന് എടുത്തുപറയേണ്ട കാര്യമില്ല.
മഹം എന്ന പദത്തിന് യാഗം, ഉത്സവം, ആഘോഷം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. യാഗം, ഉത്സവം തുടങ്ങിയ ആഘോഷങ്ങളോടുകൂടി ആരാധിക്കപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
775 മഹാരാധ്യ- മഹത്തായ ആരാധനാക്രമങ്ങള്‍ അര്‍ഹിക്കുന്നവള്‍. മഹങ്ങളാല് ആരാധിക്കപ്പെടുന്നവള്‍. അതിവിപുലമായ സജ്ജീകരണങ്ങളോടുകൂടി ആരാധിക്കപ്പെടാവുന്നവളാണു ദേവി. ഒരു സജ്ജീകരണവുമില്ലാതെ ഭക്തിപൂര്‍വം തന്നെ ആരാധിക്കുന്നവരുടെ ആരാധന മഹായാഗത്തെക്കാള് ശ്രേഷ്ഠമായി കരുതുന്ന കരുണാമയിയാണു ദേവി. ലോകമാതാവായ ദേവിക്ക് പ്രീതികരമായ ഒരുക്കങ്ങള്‍ സംഭരിക്കാന്‍ ഭക്തന് ശ്രമിക്കുന്നത് ദേവി താല്പര്യത്തോടെ ശ്രദ്ധിക്കുമെങ്കിലും ഭക്തിയാണു ദേവിക്ക് പ്രിയം.
776 മഹാനന്ദാ- മഹത്തായ ആനന്ദം രൂപമായവള്‍. ഇന്ദ്രിയങ്ങള്‍ക്കു താല്ക്കാലികമായ സുഖം നല്കുന്ന അനുഭവങ്ങളെ സുഖം എന്നു മനുഷ്യര്‍ തെറ്റിദ്ധരിക്കും. കണ്ണും മൂക്കും കാതും മറ്റുംകൊണ്ട് ആസ്വദിക്കാവുന്ന ആനന്ദാനുഭൂതി നിമിഷംകൊണ്ടു നശിക്കും. ഇന്ദ്രിയവിഷയമല്ലാത്തതും ശാശ്വതവുമായ ആനന്ദത്തെ ചിദാനന്ദമെന്നോ ആത്മാനന്ദമെന്നോ പറയാം. ആ ആനന്ദം ശാശ്വതമാണ്. അതാണ് മൂകാംബികാദേവിയുടെ രൂപം.
777 മഹാമതി- മഹത്തായ ബുദ്ധി രൂപമായവള്‍. എല്ലാ ജീവികള്‍ക്കും ബുദ്ധിയുണ്ട്. അവയുടെ ജീവസന്ധാരണത്തിന് ആവശ്യമായ ബുദ്ധി എല്ലാ ജീവികളുടെയും അവയ്ക്ക് ആധാരമായ പ്രപഞ്ചത്തിന്റെയും സൃഷ്ടിസ്ഥിതി വിനാശങ്ങള്‍ക്കും അനുസ്യുതമായ പ്രപഞ്ചപ്രവര്ത്തനത്തിനും കാരണമായ മഹാബുദ്ധിയാണു ദേവി. മഹാബുദ്ധിയായ ദേവിയുടെ ചൈതന്യത്തിന്റെ അല്പമാത്ര സ്ഫുലിംഗങ്ങളാണ് മനുഷ്യരുടെയും മറ്റു ജീവികളുടെയും ബുദ്ധി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: