ഭാരതത്തില്‍ ചിലയിടങ്ങളില്‍ മതപരമായ അസഹിഷ്ണുത പ്രതിഫലിക്കുന്നത് സര്‍വ്വധര്‍മ സമഭാവത്തില്‍ വിശ്വസിച്ചും സബ്കാ സാത്, സബ്കാ വികാസ് എന്ന ലക്ഷ്യത്തോടെ മുന്നേറുകയും ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിഛായ തകര്‍ക്കാനുള്ള മനഃപൂര്‍വമുള്ള നടപടിയായിട്ടേ കാണാന്‍ കഴിയുകയുള്ളൂ. ബിജെപി ഹിന്ദുത്വപാര്‍ട്ടിയാണെന്നും മറ്റ് മതങ്ങള്‍ക്ക് മാത്രമല്ല, അധഃസ്ഥിതര്‍ക്കും രാജ്യത്ത് രക്ഷയില്ലെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് പറയേണ്ടിയിരിക്കുന്നു. ഭാരതം മതസഹിഷ്ണുതയുടെ നാടായാണ് കാലങ്ങളായി അറിയപ്പെടുന്നത്.
ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. എന്നിട്ടും ഈ ഭരണത്തെ തകര്‍ക്കാന്‍ ബിജെപിക്കോ കേന്ദ്രസര്‍ക്കാരിനോ യാതൊരു ബന്ധവുമില്ലാത്ത ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിക്കാണിച്ച് കുപ്രചാരണം നടത്തുകയാണ്. ഹരിയാനയില്‍ കഴിഞ്ഞ ദിവസം ദളിത് കുടുംബത്തില്‍പ്പെടുന്ന രണ്ട് കുട്ടികള്‍ ദാരുണമായി കൊലചെയ്യപ്പെടാനിടയായ സംഭവത്തെ ബിജെപി സര്‍ക്കാര്‍ നിശിതമായി വിമര്‍ശിക്കുകയും ജാഗ്രതക്കുറവ് കാണിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്തിരിക്കുകയുമാണ്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം സഹിഷ്ണുതയുടെ പ്രാധാന്യം എടുത്തുപറയുകയുണ്ടായി. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിക്കാതെ ഒത്തൊരുമിച്ച് വികസനത്തിനായി നിലകൊള്ളുകയാണ് വേണ്ടതെന്ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. ഇത്രയേറെ ഭാഷകളും ജനവിഭാഗങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഭാരതത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ചില സംഭവങ്ങള്‍ അത്യപൂര്‍വമൊന്നുമല്ല. ഇത്തരം നിരവധി സംഭവങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ പല സര്‍ക്കാരുകളുടെ ഭരണത്തിന്‍കീഴിലും സംഭവിച്ചിട്ടുണ്ട്. അന്നൊന്നും അത് വലിയ വിഷയമാക്കാതിരുന്ന മാധ്യമങ്ങള്‍ മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം ഭീഷണി നേരിടുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വം കോലാഹലം സൃഷ്ടിക്കുകയാണ്.
അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തിലും മതനിരപേക്ഷത സംരക്ഷിച്ച് വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലിയെയും യോജിപ്പിച്ച് സമാധാനം നിലനിര്‍ത്താന്‍ രാഷ്ട്രവിഭജനത്തിന് ശേഷവും ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വിരുദ്ധ ധ്രുവത്തിലാണ് നമ്മുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും അവസ്ഥ. പാക്കിസ്ഥാന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 28 ശതമാനമുണ്ടായിരുന്നു ഹിന്ദുക്കളുള്‍പ്പെടുന്ന ന്യൂനപക്ഷ ജനത. ഇന്ന് ഹിന്ദുക്കള്‍ വെറും രണ്ട് ശതമാനമാണെന്ന് ഓര്‍ക്കുക. ബംഗ്ലാദേശില്‍നിന്നും പീഡനത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കളാണ് അഭയാര്‍ത്ഥികളായി ഭാരതത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.
ഇപ്പോഴത്തെ ചില സംഭവങ്ങള്‍ക്ക് പിന്നില്‍ എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ ബിജെപിയുടെയോ മോദിസര്‍ക്കാരിന്റെയോ യാതൊരു അജണ്ടയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെറ്റ്ലി നല്കിയ വിശദീകരണം. തീര്‍ച്ചയായും ഹരിയാനയില്‍ ഒരു ദളിത് കുടുംബം ക്രൂരമായി ആക്രമിക്കപ്പെട്ടത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം ഹീനവൃത്തികളില്‍ ഇടപെടുന്നവരുടെ ഉള്ളിലിരുപ്പ് ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ദാദ്രി സംഭവത്തിന്റെ പേരില്‍ വസ്തുതകള്‍ മറച്ചുവെച്ച് രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നില്‍ ചില ശക്തികള്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈയില്‍ ശിവസേനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് ഗസല്‍ ഗായകന് ഗുലാം അലിയുടെ സംഗീതപരിപാടി നടക്കാതെപോയിരുന്നു. മാധ്യമപ്രവര്‍ത്തകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ച സംഭവത്തെയും ബിജെപി അപലപിക്കുകയുണ്ടായി. ഭാരത-പാക് ക്രിക്കറ്റ് പരമ്പരക്കെതിരെയുള്ള പ്രതിഷേധത്തെയും പാര്‍ട്ടി അംഗീകരിക്കുന്നില്ല.
എല്ലാ സംസ്കാരങ്ങളെയും സ്വാംശീകരിക്കുന്നതാണ് ഭാരതസംസ്കാരമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയത് ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിഛായ തകര്‍ക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കുബുദ്ധിയുണ്ട്. അധികാരം നഷ്ടമായ ആ പാര്‍ട്ടി ബിജെപിയെയും നരേന്ദ്രമോദിയെയും ഭരിക്കാന്‍ അനുവദിക്കില്ലെന്ന പിടിവാശിയിലാണ്. ഇതിന് ചില വൈദേശിക ശക്തികളുമായിപ്പോലും അവര്‍ ഒത്തുകളിക്കുന്നു. ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടതും അമര്‍ച്ചചെയ്യേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. ഇക്കാര്യത്തില്‍ കുപ്രചാരണങ്ങള്‍ വിശ്വസിക്കാതെ സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുമുണ്ട്. ഛിദ്രശക്തികള്‍ക്കെതിരെ മതരാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ജനങ്ങള്‍ കൈകോര്‍ക്കുമ്പോഴാണ് ഒരു രാജ്യത്ത് സമാധാനം കളിയാടുകയും ആ രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: