കൊച്ചി: വികസന വിരോധികളായ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഇല്ലാത്ത കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ദേശീയ സെക്രട്ടറി എച്ച്. രാജ. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് മുദ്രാവാക്യം. കേരളം കോണ്‍ഗ്രസ് മുക്തമായാല് മാത്രം പോര, കമ്മ്യൂണിസ്റ്റ് മുക്തവുമാകണമെന്ന് അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ ബിജെപി കൊച്ചി കോര്പ്പറേഷന് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയ ഭീതിയിലാണ് സിപിഎം. അതു കൊണ്ടാണ് വര്‍ഗ്ഗീയ പാര്‍ട്ടിയായ മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടിയെന്ന് പിണറായി വിജയന് പറയേണ്ടി വരുന്നത്. നിലനില്‍പ്പ് അപകടത്തിലാണെന്ന് സിപിഎം തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ് പിണറായിയുടെ പ്രസ്താവന. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ പിണറായി മാത്രമാണ് പിന്നോക്കക്കാരനായിട്ടുള്ളത്. എന്നിട്ടാണ് അവര്‍ ബിജെപിയെ സംവരണനയം പഠിപ്പിക്കുന്നത്. ഹിന്ദു സമുദായത്തെ ജാതി പറഞ്ഞ് വിഭജിക്കുന്നത് സിപിഎമ്മിന്റെ എക്കാലത്തെയും അജണ്ടയാണ്. ഇരു മുന്നണികളും ഭരിച്ച് മുടിപ്പിച്ച കേരളത്തിന് ഇനി ബിജെപിയിലാണ് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റും നഗരസഭാ മാനേജ്മെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ എന്‍. സജികുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ അഡ്വ.പി.ജെ. തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ശ്യാമള എസ് പ്രഭു, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, നഗരസഭാ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ബാബുരാജ് തച്ചേത്ത് എന്നിവര്‍ സംബന്ധിച്ചു. 72 ഡിവിഷനുകളിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: