ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും ആപല്‍ക്കരമായ മുഖമാണ് ഇറാഖും സിറിയയും കേന്ദ്രീകരിച്ച് അക്രമങ്ങളും കൂട്ടക്കൊലകളും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ. ജിഹാദിലൂടെ ഭാരതമുള്‍പ്പെടെ ലോകത്തെ 72 രാജ്യങ്ങളെ ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ കൊണ്ടുവരുന്ന ‘ഖിലാഫത്ത്’ സ്ഥാപിക്കുകയാണ് ‘ഐഎസ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ഭീകരസംഘടനയുടെ ലക്ഷ്യം. ഭാരതത്തില്‍നിന്ന് 200 മുതല്‍ 2000 വരെ യുവതീയുവാക്കള്‍ ഐഎസ് ജിഹാദിന്റെ ഭാഗമാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
ഐഎസ് ജിഹാദിനായി ഇറാഖിലേക്കു പോകാനിരുന്ന 40 യുവാക്കളെ ആന്ധ്രാപ്രദേശിലെ കരിംനഗര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഐഎസ് ഖലീഫയായി പ്രഖ്യാപിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദി അവിശ്വാസികള്‍ക്കെതിരായ ജിഹാദില്‍ പങ്കുചേരാന്‍ യുവാക്കളെ തമിഴിലും മലയാളത്തിലുംവരെ ആഹ്വാനംചെയ്യുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവരികയുണ്ടായി.
ഇറാഖിലെ ‘ഐഎസ് പോരാളി’കളുടെ സഹായത്തോടെ കശ്മീരിനെ ഭാരതത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് പാക്കധീന കശ്മീരില്‍ ‘യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍’ എന്ന പേരില്‍ ഒരുഡസനോളം ഇസ്ലാമിക ഭീകരസംഘടനകള്‍ സെയ്ദ് സലാഹുദ്ദീന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയാണ്. പാക്കധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്ത്-ഉള് അന്‍സാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാ അത്ത്-ഉള് മുജാഹിദ്ദീന്‍, അല്‍ ജിഹാദ്, അല്‍ബരാക്, അല്‍ബാദര്‍, അഖ്വാന്-ഉള്- മുസല്‍മീന്‍ (മുസ്ലിം ബ്രദര്‍ഹുഡ്), തെഹ്രിക്-ഇ-മുജാഹിദീന്‍ എന്നീ സംഘടനകള്‍ ഐഎസുമായി ബന്ധം സ്ഥാപിക്കുകയും കശ്മീരില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സെയ്ദ് സലാഹുദ്ദീന് അവകാശപ്പെടുന്നത്.
പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കുന്നില്ലെന്ന് പറയുന്ന സലാഹുദ്ദീന് താന്‍ നേതൃത്വം നല്കുന്ന ഭീകരസംഘടനകള്‍ക്ക് ഇസ്ലാമിക ലോകത്തിന്റെ പിന്തുണയുണ്ടെന്നും കശ്മീരിനെ ഭാരതത്തില്‍നിന്ന് മോചിപ്പിക്കാതെ തങ്ങള്‍ വിശ്രമിക്കില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. കശ്മീര്‍ വിഘടനവാദികള്‍ ഇടയ്ക്കിടെ ഐഎസ് പതാക ഉയര്‍ത്തുന്നത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഇറാഖിലും സിറിയയിലുമാണ് പ്രവര്ത്തനകേന്ദ്രമെന്നതുകൊണ്ട് ഐഎസ് ഭാരതത്തിന് ഭീഷണിയല്ലാതാകുന്നില്ല എന്ന് ചുരുക്കം.
പ്രാകൃതമായ നരഹത്യകള്‍, പൗരാണിക സ്മാരകങ്ങള്‍ തകര്‍ക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തുടങ്ങിയവയുടെ പേരില്‍ ഐക്യരാഷ്ട്രസഭ തന്നെ നിരന്തരം അപലപിക്കുന്ന ഐഎസിനെ നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ഭാരതസര്‍ക്കാര്‍ കരുതലോടെ വീക്ഷിക്കുകയും രാജ്യത്ത് വേരുകളാഴ്ത്താന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ ഐഎസ് ഭീകരതയെ വെള്ളപൂശുകയും ഐഎസുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവര്‍ നിരപരാധികളാണെന്നും അവര്‍ വേട്ടയാടപ്പെടുകയാണെന്നും വാര്‍ത്ത ചമയ്ക്കുകയാണ്. 2015 സെപ്തംബര്‍ 24 ന് ‘ദ ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ഇതിന് ഉദാഹരണമാണ്. ”നാടുകടത്തപ്പെട്ട വനിതയ്ക്ക് ഐഎസുമായി നേരിട്ട് ബന്ധമില്ല: അധികൃതര്‍” എന്ന ശീര്‍ഷകത്തിലുള്ള ‘വാര്‍ത്ത’ അങ്ങേയറ്റം ദുഷ്ടലാക്കോടെയാണ് പത്രം പ്രസിദ്ധീകരിച്ചത്.
”യുഎഇയില്‍നിന്ന് നാടുകടത്തിയ ഹൈദരാബാദ് സ്വദേശിയായ യുവതിയും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷകര്‍ കണ്ടെത്തി” എന്നാണ് ഉന്നതകേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ‘ഹിന്ദു’ വാര്‍ത്ത പറയുന്നത്. ”മൂന്ന് കുട്ടികളുടെ അമ്മയായ അഫ്ഷാ ജബീനെ ഐഎസിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തു എന്ന് ആരോപിച്ചാണ് നാടുകടത്തിയത്. ആളുകളെ വന്‍തോതില്‍ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ പ്രേരിപ്പിച്ചുവെങ്കിലും ഐഎസ് നേതൃത്വവുമായി അവര്‍ക്ക് നേരിട്ട് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വിശ്വസ്തകേന്ദ്രങ്ങള്‍ പറഞ്ഞു” എന്നാണ് ‘ഹിന്ദു’ അവകാശപ്പെടുന്നത്.
അഫ്ഷ ജബീന്‍ ആരാണെന്നും ഏത് സാഹചര്യത്തിലാണ് അവര്‍ നാടുകടത്തപ്പെട്ടതെന്നും ‘ഹിന്ദു’ വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: ”സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പ്രസിദ്ധിയാര്‍ജിച്ച ഇവര്‍ക്ക് 60,000 ഫോളോവേഴ്സ് ഉണ്ടായിരുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. അറസ്റ്റുചെയ്യപ്പെടുന്നതിനു മുമ്പ് ജബീന്‍ ഫേസ്ബുക്കിലെ ഉള്ളടക്കത്തിലേറെയും നശിപ്പിക്കുകയുണ്ടായി. ‘ഇസ്ലാമും ക്രിസ്തുമതവും തമ്മില്‍’, ‘ആരാണ് യഥാര്‍ത്ഥ ഇസ്ലാമികവാദി’ ‘ദൗല ഇസ്ലാമിക്’, ‘റിയല്‍ ജിഹാദി’ എന്നിവയായിരുന്നു അവരുടെ ഫേസ്ബുക്ക് പേജുകള്‍.”
”മതംമാറ്റത്തിലും മതതീവ്രവാദത്തിലുമാണ് അവര്‍ (അഫ്ഷ) അധികവും ഏര്‍പ്പെട്ടിരുന്നത്. പക്ഷെ ഐഎസിനുവേണ്ടിയാണ് അവര്‍ ഇതുചെയ്തതെന്ന് പറയുന്നത് അതിശയോക്തിപരമായിരിക്കും”എന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ച് ‘ഹിന്ദു’ പറയുന്നത്. ”ഐഎസിനുവേണ്ടിയാണ് അവര്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതെന്നുവന്നാല്പോലും ഒരു ഐഎസ് തീവ്രവാദിയുമായും അവര്‍ ബന്ധപ്പെട്ടിരുന്നില്ല” എന്നും വാര്ത്താസ്രോതസ്സായ ‘ഹിന്ദു’വിന്റെ ‘ഉദ്യോഗസ്ഥന്’ കൂട്ടിച്ചേര്‍ക്കുന്നു.
ലഷ്കറെ തൊയ്ബയുടെ മുഖപത്രമായ ‘ഗസ്വാ ടൈംസ്’ എന്നതുപോലെ ഐഎസിന് സ്വന്തമായി മുഖപത്രമുണ്ടോ എന്നറിയില്ല. ഐഎസിന് ഒരു മുഖപത്രമുണ്ടെങ്കില് സ്വന്തം ചെയ്തികളെ ന്യായീകരിച്ചുകൊണ്ട് അവര്‍ കൊടുക്കാനിടയുള്ള ഒരു വാര്‍ത്തയാണ് ‘ദ ഹിന്ദു’ നല്‍കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഫ്ഷാ ജബീനെ യുഎഇ നാടുകടത്തിയത്.
‘ഹിന്ദു’വിന്റെ വാര്‍ത്തയില്‍നിന്നുതന്നെ അഫ്ഷായ്ക്ക് ഐഎസുമായുള്ള ബന്ധം വ്യക്തമാണ്. നേരിട്ടുള്ള ബന്ധം എന്നതുകൊണ്ട് എന്താണ് ‘ഹിന്ദു’ ഉദ്ദേശിക്കുന്നത്? ഇറാഖിലും സിറിയയിലും ആയിരക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്നവര്‍ മാത്രമാണോ ഐഎസുമായി നേരിട്ട് ബന്ധമുള്ളവര്‍? മറ്റിടങ്ങളില്‍ കഴിഞ്ഞുകൊണ്ട് ഐഎസിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഒരുതരത്തിലും ലഘുവായ കുറ്റമാകുന്നില്ല. വ്യക്തിയെന്ന നിലയ്ക്കുള്ള സാന്നിധ്യം ആവശ്യമില്ലാതെ പല കാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന വിവരസാങ്കേതികവിദ്യകളുടെ ഇക്കാലത്ത് ഭീകരസംഘടനകള്‍ക്കുവേണ്ടി ഒരാള്‍ക്ക് എവിടെ കഴിഞ്ഞും സജീവമായി പ്രവര്‍ത്തിക്കാനാവും. ഐഎസ് തന്നെ അവകാശപ്പെടുന്നത് തങ്ങള്‍ക്ക് നിരവധി രാജ്യങ്ങളില്‍ പ്രര്ത്തനമുണ്ടെന്നാണ്. ഇതൊന്നും നേരിട്ടുള്ള ബന്ധമല്ല എന്നു വരുത്തുന്നത് ഇത്തരം സംഘടനകളെ തന്ത്രപരമായി സഹായിക്കലാണ്. ‘ഹിന്ദു’വിന്റെ വാദഗതി അനുസരിച്ച് പാക്കധീന കശ്മീരില്‍ ഐഎസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സലാഹുദ്ദീനും ഈ സംഘടനയുമായി നേരിട്ട് ബന്ധമില്ലെന്ന് പറയാം!
2015 സെപ്തംബര്‍ 11 നാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ അഫ്ഷാ ജബീന്‍ അറസ്റ്റുചെയ്യപ്പെടുന്നത്. പതിനൊന്ന് ദിവസത്തിനകമാണ് ‘ഹിന്ദു’ ഇവര്‍ കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചത്. അന്വേഷണ ഏജന്‍സികളുടെ പണി ഏറ്റെടുത്ത് ഇങ്ങനെയൊരു വാര്‍ത്ത സൃഷ്ടിച്ച ‘ഹിന്ദു’ ആരുടെ പക്ഷത്താണെന്ന സംശയം ഉയരുന്നുണ്ട്. ‘ഹിന്ദു’ കുറ്റവിമുക്തയാക്കുന്ന അഫ്ഷ ജബീന്‍ അന്വേഷണ ഏജന്‍സിക്ക് നല്കിയ മൊഴിയിലെ നടുക്കുന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരികയുണ്ടായി. ഭാരതത്തില്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലായി ഒമ്പത് ഐഎസ് ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അഫ്ഷ മൊഴി നല്‍കിയത്. ഇവരുടെ പേരുവിവരങ്ങള്‍ അഫ്ഷ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലുമാണ്. ഐഎസുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഇത്തരം വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക?
അഫ്ഷാ ജബീന്റെ പശ്ചാത്തലം വന്‍തോതില്‍ മറച്ചുപിടിച്ചുകൊണ്ടാണ് ‘ഹിന്ദു’ അവരുടെ ഐഎഎസ് ബന്ധം കാര്യമാക്കാനില്ലെന്ന് വാര്‍ത്ത നല്‍കിയത്. അഫ്ഷ വലിയ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്ത ‘ഹിന്ദു’ പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പലതും പുറത്തുവന്നിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഷ്ഫ നാലാമത്തെ വയസുമുതല്‍ മാതാപിതാക്കളോടൊപ്പം അബുദാബിയിലാണ് വളര്‍ന്നത്. 1996 ല്‍ കോളേജ്വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1999 ല്‍ മടങ്ങിപ്പോയി. 2002 ല്‍ വിവാഹിതയായി. ഒന്നരവര്‍ഷത്തിലേറെയായി നിക്കി ജോസഫ് എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ച അഷ്ഫ ഇതുവഴി ഐഎസിനുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു.
മതതീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിച്ചശേഷം ദുബായിയിലേക്ക് വിളിച്ചുവരുത്തുകയും അവിടെനിന്ന് തുര്‍ക്കി വഴി സിറിയയില്‍ എത്തിച്ച് ഐഎസില്‍ ചേര്‍ക്കുകയുമായിരുന്നു. അഷ്ഫയുടെ വലയില്‍ വീണ സല്മാന് മൊഹിയുദ്ദീന്‍ എന്ന ഹൈദരാബാദ് സ്വദേശിയായ എഞ്ചിനീയര്‍ അമേരിക്കയില്നിന്നെത്തി ദുബായിയിലേക്ക് പോകാന്‍ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയപ്പോള്‍ പോലീസ് പിടിയിലായതോടെയാണ് അഷ്ഫയുടെ ഐഎസ് ബന്ധം തെളിയുന്നതും ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുന്നതും. ഈ വിവരങ്ങളൊക്കെ നിസാരവല്‍ക്കരിച്ച് മുസ്ലിമാണെന്ന കാരണത്താല്‍ ഒരു വനിതയെ കുറ്റവാളിയാക്കുന്നുവെന്ന തെറ്റിദ്ധാരണയാണ് ‘ഹിന്ദു’ വാര്‍ത്ത വായനക്കാരില്‍ സൃഷ്ടിക്കുന്നത്. അഷ്ഫാ ജബീനെതിരായ അന്വേഷണം പുരോഗമിക്കുന്നതോടെ പ്രതിഷേധം ശക്തിപ്പെടുത്താന്‍ മതഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് കാലേക്കൂട്ടി ആയുധം പണിതുനല്‍കുകയാണ് ‘ഹിന്ദു’വിന്റെ ഉദ്ദേശ്യം.
അകാലിദളിനെതിരെ ഇന്ദിരാഗന്ധി ഭിന്ദ്രന്‍വാലയെ പിന്തുണച്ചതാണ് സിഖ് ഭീകരവാദത്തിന്റെ കാരണങ്ങളിലൊന്ന്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആസാമിലെ ബോഡോ തീവ്രവാദികളെയും എല്‍ടിടിഇ തീവ്രവാദികളെയും സഹായിച്ചത് പിന്നീട് വന്‍തിരിച്ചടിയായി. വാജ്പേയി സര്‍ക്കാരിന്റെ കാലത്തുണ്ടായ കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തെ സൈന്യം പരാജയപ്പെടുത്തിയപ്പോഴും പ്രതിക്ഷമായ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ പക്ഷത്തായിരുന്നു. പത്തുവര്‍ഷത്തെ യുപിഎ ഭരണം ഇസ്ലാമിക ഭീകരവാദത്തോട് മൃദുസമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുകയും തിരിച്ചുവരവ് അസാധ്യമാണെന്ന് ബോധ്യമാവുകയും ചെയ്തതോടെ ചില മാധ്യമങ്ങള്‍ ഹീനമായ പ്രചാരണം നടത്തുകയാണ്. മോദിഭരണത്തിന്‍കീഴില്‍ ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളായ മുസ്ലിങ്ങളെ ലക്ഷ്യംവയ്ക്കുകയാണെന്നും വേട്ടയാടുകയാണെന്നും ‘ദ ഹിന്ദു’വിനെപ്പോലുള്ള പത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: