തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചട്ടം 275 അനുസരിച്ചുള്ള പ്രമേയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചത്. പുതിയ അണക്കെട്ടിന് അനുമതി നല്‍കണം. പുതിയ അണക്കെട്ടു നിര്‍മിക്കുന്നതുവരെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തമിഴ്നാടിന് ഇപ്പോള്‍ നല്കുന്ന അതേ അളവില്‍ തന്നെ ജലം നല്‍കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാലപ്പഴക്കവും തുടര്‍ച്ചയായി ഉണ്ടായ ഭൂകമ്പവും അതിവൃഷ്ടിയും ഡാമിന്റെ സുരക്ഷയെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയെ കരുതി പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിയമസഭ പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. കേരളത്തിനു സുരക്ഷ, തമിഴ്നാടിനു ജലം എന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നതായും പ്രമേയത്തില്‍ വ്യക്തമാക്കി. കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലം എന്ന സമീപനത്തില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്നും നിയമസഭ അസന്ദിഗ്ദ്ധമായി ഇക്കാര്യം ഉറപ്പുനല്‍കുന്നതായും പ്രമേയം പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച നിയമ നടപടികള്‍ അനന്തമായി നീളുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് പ്രശ്ന പരിഹാരത്തിനുള്ള പോംവഴി. തമിഴ്നാടുമായി നല്ല ബന്ധമാണ് കേരളം ആഗ്രഹിക്കുന്നത്. അവര്‍ക്ക് വെള്ളം നല്‍കാമെന്ന് ഉറപ്പ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: