എരുമേലി: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തമ്മിലടി തീരാത്ത കോണ്‍ഗ്രസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ വോട്ട് ചോദിച്ച് എത്തിയ വിമത സ്ഥാനാര്‍ത്ഥിയെ കണ്ട് നേതാക്കളും അണികളും ഞെട്ടി.
കഴിഞ്ഞ 30 വര്‍ഷത്തെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് സ്വയം സ്ഥാനാര്‍ത്ഥിയായി വന്ന റജി അമ്പാറയാണ് കഴിഞ്ഞ ദിവസം നടന്ന സംഗത്തില്‍ താരമായത്. യുഡിഎഫിലെ സ്ഥാനാര്‍ത്ഥികളെ മുഴുവനും പരിചയപ്പെടുത്താനായിരുന്നു എരുമേലിയില്‍ സ്ഥാനാര്‍ത്ഥിസംഗമം സംഘടിപ്പിച്ചത്. പരിപാടി തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എരുമേലി ബ്ലോക്ക് പഞ്ചായത്തിലേക്ക് വിമതനായി മത്സരിക്കേണ്ടിവന്ന റജി അമ്പാറ കയറി സ്റ്റേജിന് സമീപം നിലയുറപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നവരെ പുറത്താക്കുമെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രഖ്യാപനം കൂടി വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ സംഗമത്തില്‍ വിമത സ്ഥാനാര്‍ത്ഥി തന്നെയെത്തിയത് സ്റ്റേജിലിരുന്ന നേതാക്കളെയാണ് ഞെട്ടിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന പ്രകാശ് പുളിക്കനുവേണ്ടി സീറ്റ് മാറികൊടുത്തു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു മറ്റക്കരക്കുവേണ്ടി മാറിക്കൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണ് റജി അമ്പാറയെന്ന അനുസരണയില്ലാത്ത കോണ്‍ഗ്രസ് നേതാവ് സ്ഥാനാര്‍ത്ഥിയായതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.
മത്സരിക്കാനായി വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒരു ഘട്ടത്തില്‍ പോലും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. സ്ഥാനാര്‍ത്ഥി സംഗമത്തില്‍ എത്തിയ വിമത സ്ഥാനാര്‍ത്ഥിയെ കണ്ട് സ്തംഭിച്ചുപോയ നേതാക്കള്‍ എന്തോ പറഞ്ഞ് അവസാനിപ്പിച്ച് മുങ്ങിയതോടെ സംഗമത്തിലെത്തിയ മറ്റ് സ്ഥാനാര്‍ത്ഥികളും അണികളും കൂട്ടമായെത്തി സന്തോഷം പങ്കിടുന്നതിനിടെയാണ് വിമത സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: