കൊച്ചി: ക്രൈസ്തവ സഭയുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ യുക്തിവാദി സംഘം പ്രസിഡണ്ട് സനല്‍ ഇടമറുക് മൂന്നര വര്‍ഷത്തോളമായി വിദേശരാജ്യത്ത് അഭയാര്‍ത്ഥിയായി കഴിയുന്നു. മുംബൈ കത്തോലിക്കാ പള്ളിയിലെ ‘ദിവ്യാത്ഭുത’ത്തിന്റെ സത്യാവസ്ഥ ചാനലിലൂടെ വെളിപ്പെടുത്തിയതിനാണ് സഭാ നേതൃത്വം സനല്‍ ഇടമറുകിനെ നാടുകടത്തിയത്.
മുംബൈയില്‍ ഇരുപതിലേറെ കേസുകള്‍ നേരിടുന്ന സനല്‍ ഇപ്പോള്‍ ഫിന്‍ലന്റിലാണ് താമസം. ഗുലാം അലിക്കെതിരായ ശിവസേനയുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി രാജ്യം മുഴുവന്‍ ‘ഹൈന്ദവ ഭീകരത’യാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ക്രൈസ്തവ സഭയുടെ ഫാസിസത്തിനെതിരെ മൗനം പാലിക്കുകയാണ്.
മുംബൈയിലെ ഔവര്‍ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയില്‍ യേശുവിന്റെ ക്രൂശിത രൂപത്തില്‍ നിന്നും വെള്ളമൊഴുകുന്നത് അത്ഭുതമാണെന്ന് സഭ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ‘ദിവ്യജലം’ ശേഖരിക്കാന്‍ വിശ്വാസികള്‍ പള്ളിയിലേക്കൊഴുകുകയും ചെയ്തു. ദിവ്യാത്ഭുതം ആസൂത്രിതമെന്ന് വ്യക്തമാക്കി യുക്തിവാദികളും രംഗത്തെത്തിയതോടെ തര്‍ക്കം മുറുകി. ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സനല്‍ ഇടമറുക് സഭയുടെ നാടകം തെളിവ് സഹിതം പൊളിക്കുകയും ചെയ്തു. ക്രൂശിത രൂപത്തിന്റെ കാലില്‍ നിന്നുമാണ് ജലം ഒഴുകിയിരുന്നത്. കാലുമായി ബന്ധിപ്പിച്ച പൈപ്പിലൂടെ ജലമെത്തിക്കുന്നത് ചിത്രങ്ങള്‍ സഹിതം സനല്‍ വിശദീകരിച്ചു. ഇതോടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സഭാനേതൃത്വം രംഗത്തെത്തി.
മുംബൈ ആര്‍ച്ച് ബിഷപ്പിന് കീഴിലുള്ള കാത്തലിക് സെക്യുലര്‍ ഫോറം, അസോസിയേഷന് ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്സ്, മഹാരാഷ്ട്ര ക്രിസ്ത്യന്‍ യൂത്ത് ഫോറം എന്നീ സംഘടനകള്‍ സനലിനെതിരെ മുംബൈയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകള്‍ നല്കി. ഇന്ത്യന്‍ ശിക്ഷാ നിയമം 259 (എ) പ്രകാരം കേസെടുത്ത പോലീസ് സഭാനേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സനലിനെ നിരന്തരം ഉപദ്രവിച്ചു. 2012 ജൂണ്‍ മൂന്നിന് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളുകയും ചെയ്തതോടെ സനല്‍ ഫിന്‍ലന്റില്‍ അഭയം തേടുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരുമെന്നതിനാലാണ് രാജ്യം വിടുന്നതെന്ന് സനല്‍ വിശദീകരിച്ചിരുന്നു. മാപ്പ് പറയാതെ കേസുകള്‍ പിന്‍വലിക്കില്ലെന്നാണ് സഭയുടെ നിലപാട്.
ശിവസേനയുടെ വിലക്കിനെതിരെ ഗുലാം അലിയെ കേരളത്തിലെത്തിച്ച് പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. ചില കടലാസ് സംഘടനകളുടെ നിലപാടുകളെ മുഴുവന്‍ ഹൈന്ദവ വിശ്വാസികളെയും പ്രധാനമന്ത്രിയെയും ആക്രമിക്കാനുള്ള അവസരമാക്കി മാറ്റുന്ന ‘പ്രതിഷേധക്കാര്‍’ മൂന്നര വര്‍ഷമായി സനല്‍ ഇടമറുകിന്റെ നാടുകടത്തല്‍ അറിഞ്ഞില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: